ആലപ്പുഴ : സാധനങ്ങളുടെ വിലക്കയറ്റത്തിൽ പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുകൾക്ക് താഴു വീഴുന്നതിൽ ആശങ്കയോടെ ഉടമകൾ. ഓരോ വർഷവും പുതിയ ഹോട്ടലുകൾ ആരംഭിക്കുന്നുണ്ടെങ്കിലും നിലനിൽക്കാനാവാതെ ഇവയിൽ ഭൂരിപക്ഷവും പിന്നീട് പൂട്ടിപ്പോകുന്നതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഒരാഴ്ച്ച പോലും പ്രവർത്തിപ്പിക്കാവാതെ പൂട്ടിപ്പോയ ധാരാളം ഭക്ഷണശാലകൾ ആലപ്പുഴയിലുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പലചരക്ക്, ഗ്യാസ്, ഇറച്ചി, പച്ചക്കറി എന്നിങ്ങനെ എല്ലാ സാധനങ്ങൾക്കും വില കൂടുമ്പോൾ അതിന് ആനുപാതികമായി ഭക്ഷണവില വർദ്ധിപ്പിക്കാൻ ഹോട്ടലുകൾക്ക് സാധിക്കില്ല.കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിനുണ്ടായ വിലവർദ്ധനവും ഹോട്ടലുടമകളെ ദോഷകരമായി ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാചകവാതക വിലയിൽ ചെറിയ കുറവുണ്ടായത് ആശ്വാസമാണ്. സാമാന്യം കച്ചവടമുള്ള ഒരു ഹോട്ടലിൽ പ്രതിദിനം രണ്ട് സിലിണ്ടർ വരെ ഉപയോഗിക്കേണ്ടിവരും.
ഓഫറുകളിറക്കി പൊളിഞ്ഞുപോകും
1.ഭക്ഷണവ്യാപാര മേഖലയിലെ ന്യൂജെൻ സ്ഥാപനങ്ങളിൽ നിലനില്പ് സാദ്ധ്യമാകുന്നത് പത്ത് ശതമാനത്തിന് മാത്രമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ വിലയിരുത്തൽ
2.ഓരോ വർഷവും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിലും അവയിൽ ഭൂരിപക്ഷവും നിലനിൽക്കാനാവാതെ പൂട്ടിപ്പോകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്
3.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പുതിയ സംരംഭകരിൽ പലരും. വ്യവസായത്തിലേക്ക് ഇറങ്ങുമ്പോൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ഇവരെ തുടക്കത്തിലേ തളർത്തും
4.മത്സരരംഗത്ത് പിടിച്ചുനിൽക്കുവാൻ ഓഫറുകൾ രംഗത്തിറക്കും. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തിൽ ഇത്തരം ഓഫറുകൾ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ ബാധിക്കും.
2000 ഓളംവരും ജില്ലയിൽ ഹോട്ടലുകൾ
അസോസിയേഷൻ പ്രസിഡന്റെന്ന നിലയിൽ ജില്ലയിലെമ്പാടും ഹോട്ടലുകൾ സന്ദർശിക്കാറുണ്ട്. ഈ വർഷം കാണുന്ന പല ഹോട്ടലുകളും അടുത്ത വർഷം ഉണ്ടാവില്ല. പുതിയവ ആരംഭിക്കുന്നുമുണ്ട്. നിലനിൽക്കാൻ സാധിക്കുന്നില്ലെന്നതാണ് പ്രശ്നം. സാധനങ്ങളുടെ വിലക്കയറ്റമാണ് വലിയ വെല്ലുവിളി
- നാസർ, ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |