മുംബയ്: ഓൺലൈനിലൂടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത ഡോക്ടർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. നവിമുംബയ് സ്വദേശിയായ വനിതാ ഡോക്ടറെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്.
ഈ മാസം രണ്ടാം തീയതിയാണ് യുവതി ഒരു ഇ-കൊമേഴ്‌സ് വെബ്സൈറ്റിലൂടെ 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്തത്. ഡെലിവറി ഡേറ്റിന് മുമ്പേ തന്നെ ഓർഡർ ചെയ്ത പ്രൊഡക്റ്റ് ഡെലിവറി ചെയ്തതായി കൊറിയർ കമ്പനിയുടെ പേരിൽ ഡോക്ടറുടെ ഫോണിലേയ്‌ക്ക് സന്ദേശം വന്നു. സാധനം കിട്ടാതെ ഡെലിവറി ചെയ്തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടർ മെസേജിലുണ്ടായിരുന്ന നമ്പറിലേയ്‌ക്ക് വിളിച്ചു. കമ്പനിയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി. പിന്നാലെ കസ്റ്റമർകെയർ എക്സിക്യൂട്ടീവ് എന്ന പേരിൽ ഒരാൾ ഡോക്ടറെ വിളിച്ചു. ഓർഡർ പിടിച്ചുവച്ചിരിക്കുകയാണെന്നും അത് ലഭിക്കണമെങ്കിൽ രണ്ട് രൂപ കൂടി അടയ്‌ക്കണമെന്നും അവർ പറഞ്ഞു. പണം അടയ്‌ക്കുന്നതിന് വേണ്ടി ഒരു ലിങ്കും അവർ അയച്ചുനൽകി.
ലിങ്കിൽ ക്ലിക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലിൽ ഡൗൺലോഡ് ആയി. ഇത് വനിതാ ഡോക്ടർ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രോഡക്ട് ഉടനെത്തുമെന്ന് പറഞ്ഞ് വിളിച്ചയാൾ ഫോൺ വച്ചു. നവംബർ ഒമ്പതിന് ബാങ്ക് അക്കൗണ്ടിൽ നിന്ന് ആദ്യം 95,000 രൂപയും പിന്നീട് 5000 രൂപയും നഷ്ടപ്പെട്ടതായി മൊബൈലിൽ സന്ദേശമെത്തി. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടർക്ക് മനസിലായത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |