ന്യൂഡൽഹി: രാമായണവും മഹാഭാരതവും പോലുള്ള ഇന്ത്യൻ ഇതിഹാസങ്ങൾ പ്ളസ് ടു വരെയുള്ള സാമൂഹ്യ പാഠം പുസ്തകത്തിൽ ഉൾപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി ശുപാർശ ചെയ്തു. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളുടെ ചുവരുകളിൽ പ്രാദേശിക ഭാഷകളിൽ ആലേഖനം ചെയ്യണമെന്നും സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ദേശീയ നായകന്മാരെ കരിക്കുലത്തിൽ ഉയർത്തിക്കാട്ടണമെന്നും ശുപാർശയുണ്ട്.
രാജ്യത്തിന്റെ പേര് 'ഇന്ത്യ'ക്കു പകരം 'ഭാരത്' എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനും ചരിത്രകാരനും മലയാളിയുമായ സി.ഐ. ഐസക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി ശുപാർശ ചെയ്തത് വിവാദമായിരുന്നു. ശുപാർശകൾക്ക് ഉടൻ അംഗീകാരം നൽകിയേക്കും.
മാറ്റങ്ങൾ ഇങ്ങനെ:
ക്ലാസിക്കൽ, മധ്യകാലഘട്ടം, ബ്രിട്ടീഷ്, ആധുനിക ഇന്ത്യ എന്നിങ്ങനെ ചരിത്ര സിലബസ് നാല് കാലഘട്ടങ്ങളായി പുനഃക്രമീകരിച്ചു. നിലവിൽ പഠിപ്പിക്കുന്നത് പുരാതന, മധ്യകാല, ആധുനിക ഇന്ത്യ.
ഹൈന്ദവ രാജാക്കൻമാരുടെ വിജയങ്ങൾ ഉയർത്തിക്കാട്ടാനാണ് പുരാതന ചരിത്രം മാറ്റി ക്ളാസിക്കൽ ചരിത്രം ചേർക്കുന്നത്. നിലവിൽ ഹൈന്ദവ രാജാക്കൻമാർ സുൽത്താന്മാർക്കെതിരെ നേടിയ വിജയങ്ങൾ പഠിപ്പിക്കുന്നില്ല. പുരാതനം എന്ന ഭാഗത്തിൽ ഇന്ത്യയിൽ ശാസ്ത്ര അറിവും പരോഗതിയും ഇല്ലാത്ത ഇരുണ്ട യുഗമായാണ് കാണിക്കുന്നതെന്നും സമിതി കണ്ടെത്തി.
വേദങ്ങൾ, ആയുർവേദം തുടങ്ങിയ മേഖലകളിലെ സ്വാധീനമുണ്ടാക്കുന്ന സാഹിത്യകൃതികളും പഠിപ്പിക്കും.
സി.ഐ. ഐസക്
രാമൻ ആരാണെന്നും അദ്ദേഹത്തിന്റെ ദൗത്യം എന്താണെന്നും വിദ്യാർത്ഥിക്ക് ധാരണയുണ്ടാക്കും വിധം പാഠങ്ങൾ പരിഷ്‌കരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ നായകന്മാരെയും അവരുടെ പോരാട്ടങ്ങളെയും വിജയങ്ങളെയും കുറിച്ച് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം. അതിലൂടെ അവർക്ക് ആത്മവിശ്വാസം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |