കൊച്ചി: പ്രതിഷേധിക്കാൻ അനുവദിച്ചില്ലെങ്കിൽ എം.പിമാരും എം.എൽ.എമാരുമുൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കാൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി തെരുവിലിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ എതിരാളികളെ കൊല്ലാനും വീട് കത്തിക്കാനും ഉത്തരവിട്ട ക്രിമിനൽ മനസുള്ളയാളാണ് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്. അതുകൊണ്ടാണ് കരിങ്കൊടി കാട്ടിയ കുട്ടികളെ ആക്രമിച്ച ക്രിമിനലുകളെ ന്യായീകരിച്ചത്.
മർദ്ദിച്ചൊതുക്കാൻ ശ്രമിച്ചാൽ നേരിടും. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനൽവത്കരണവുമാണ്. പെൺകുട്ടികളെയുൾപ്പെടെ ചെടിച്ചട്ടിക്കും ഹെൽമറ്റിനും ആക്രമിച്ചു. നവകേരള സദസിൽ രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രി അഴിമതി സംബന്ധിച്ച പ്രതിപക്ഷ ചോദ്യങ്ങൾക്കും ഉത്തരം പറയുന്നില്ല. മന്ത്രിമാർ പരാതികൾ സ്വീകരിക്കുന്നില്ല.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ഒരു പരാതി പോലും പരിഹരിച്ചില്ല. പാവങ്ങൾക്ക് അടുത്തുകൂടി പോകാൻ പോലും അനുവാദമില്ല. സി.പി.എമ്മുമായി സൗഹൃദത്തിലായതിനാലാണ് നവകേരള സദസിനെതിരെ ബി.ജെ.പി രംഗത്തുവരാത്തത്. യു.ഡി.എഫിന്റെ വിചാരണ സദസിൽ പൗരപ്രമുഖരായി പാവങ്ങളായ കർഷകരും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരും തൊഴിലാളികളുമുൾപ്പെടെ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ആത്മഹത്യാ സ്ക്വാഡ്:എം.വി.ഗോവിന്ദൻ
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് വാഹനത്തിനു നേരേ കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ എത്തിയത് കോൺഗ്രസിന്റെ ആത്മഹത്യാസ്ക്വാഡ് ആണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസിന്റെ പ്രകോപനത്തിൽ പാർട്ടി പ്രവർത്തകർ വീഴരുത്. നവകേരള സദസിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള പ്ലാനാണ് നടക്കുന്നത്.
ഒരു തരത്തിലുള്ള അക്രമവും ഉണ്ടാകാൻ പാടില്ല. കോൺഗ്രസിന്റെ പ്രകോപനമാണിതെന്ന് മനസ്സിലാക്കണം.ഒരു തരത്തിലുള്ള കൈയേറ്റത്തിനും സി.പി.എമ്മോ ഇടതുമുന്നണിയോ തയ്യാറാകില്ല. കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തെ അപലപിക്കേണ്ട ആവശ്യമില്ല. ജനങ്ങൾ ആത്മനിയന്ത്രണത്തോടെ ഇത്തരം നീക്കങ്ങൾ കൈകാര്യം ചെയ്യണം. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ എടുത്ത കേസ് കേസിന്റെ രീതിയിൽ പോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരപ്രവർത്തനം: ഇ.പി.ജയരാജൻ
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം ഭീകര പ്രവർത്തനമെന്ന് എൽ.ഡി.എഫ്.കൺവീനർ ഇ.പി ജയരാജൻ. യൂത്ത് കോൺഗ്രസിന്റേത് ജനാധിപത്യ പ്രതിഷേധമല്ല. കല്ലും വടിയുമായി വന്ന് ബസിന് നേരെ അക്രമമാണ് നടത്തിയത്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. ട്രെയിനിംഗ് ചെയ്യിച്ചു കൊണ്ടുവന്ന് എറിയുകയായിരുന്നു. പൊലീസ് സ്റ്റേഷനു മുൻപിൽ നിന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം നടത്തുന്നത് ആസൂത്രിതമാണ്. പതിനായിരക്കണക്കിന് ആളുകളുള്ള റാലിക്ക് നേരെ ഭീകരപ്രവർത്തനം നടത്തുമ്പോൾ ഗാന്ധിജിയെ പോലെ എല്ലാം സഹിക്കുമെന്നാണോ കരുതുന്നത്. ലീഗ് ഉള്ളത് കൊണ്ട് മാത്രമാണ് കോൺഗ്രസ് ജയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |