കണ്ണൂർ: ഡി.വൈ.എഫ്.ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂരിലെ നവ കേരളസദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തുടങ്ങിയ ഡി.സി.സി ഓഫീസിന് സമീപത്തുവച്ചുതന്നെ പൊലീസ് തടഞ്ഞു.
അതേസമയം, അഴീക്കോട് മണ്ഡലത്തിൽ നവകേരള സദസ് നടന്ന വളപട്ടണം മന്ന സ്റ്റേഡിയത്തിൽവരെ എത്തി യൂത്ത് ലീഗ് പ്രവർത്തകർ പ്ലക്കാർഡേന്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു ഇവരുടെ വരവ്. മുഖ്യമന്ത്രി അടക്കം വേദിയിലുണ്ടായിരുന്നു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.കെ. ഷിനാജ്, മണ്ഡലം ജനറൽ സെക്രട്ടറി, എ.എൻ.മിദ്ലാജ് , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈഫുദ്ദിൻ നാറാത്ത്, ഫാസിൽ പാറക്കാട്ട് തുടങ്ങിവരെ അറസ്റ്റ് ചെയ്തു.
കണ്ണൂർ ഡി.സി.സി ഓഫീസിൽ നിന്ന് രാവിലെ 11.30നാണ് സദസ് നടക്കുന്ന കളക്ടറേറ്റിന് സമീപത്തെ മൈതാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് തുടങ്ങിയത്. 50 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. വനിതാപ്രവർത്തകരെ പുരുഷ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പ്രവർത്തകർ തടഞ്ഞു. കണ്ണൂർ എ.സി.പി അടക്കമുള്ളവരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതകളടക്കം ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റു ചെയ്ത പ്രവർത്തകരെ വലിച്ചിഴച്ചാണ് ബസിൽ കയറ്റിയത്. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
ഹെൽമെറ്റും ചെടിച്ചട്ടിയുമായി അക്രമം
കഴിഞ്ഞ ദിവസം പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉണ്ടായ സി.പി.എം - ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ നാല് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാലിന്റെ നില ഗുരുതരമാണ്. ഹെൽമെറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തലയ്‌ക്കടിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. 14 സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.
അത് ഗുണ്ടാസദസ് : കെ. സുധാകരൻ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന യാത്രയെ ഗുണ്ടാസദസ് എന്നാണ് വിളിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഗുണ്ടകളെ കൊണ്ടുനടക്കുന്ന മുഖ്യമന്ത്രിയുടെ യാത്ര തിരുവനന്തപുരത്ത് എത്തുമോയെന്ന് സംശയമാണ്.
മുഖ്യമന്ത്രിക്ക് സെക്യൂരിറ്റി കൊടുക്കുന്ന ഗുണ്ടകളാണ് കഴിഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധിച്ചവരെ ആക്രമിച്ചത്.
പൊലീസും ഗുണ്ടകളും പാർട്ടി പ്രവർത്തകരും വഴികൾ അടച്ചുകെട്ടി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ്.
സമാധാനപരമായി പ്രതിഷേധിച്ചതാണോ, പൊലീസ് സ്റ്റേഷനിൽ പോലും ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതാണോ ഭീകരപ്രവർത്തനമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ വ്യക്തമാക്കണം.മുഖ്യമന്ത്രിയുടെ കൂടെ ലജ്ജയില്ലാതെ നടന്ന് മന്ത്രിമാർ സ്വന്തം വ്യക്തിത്വം കളയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |