തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാലദ്വീപ് മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്നുമുതൽ നവംബർ 25വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാദ്ധ്യത
നവംബർ 25ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബർ 26 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 27ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇന്നുമുതൽ നവംബർ 25വരെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉള്ളതിനാൽ പ്രദേശവാസികൾ ജാഗ്രതാ പാലിക്കണം.
യെല്ലോ അലർട്ട്
23-11-2023 : തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
24-11-2023 : എറണാകുളം, കോഴിക്കോട്
25-11-2023 : കോഴിക്കോട്, വയനാട്
ഇന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും പെട്ടെന്ന് തീരത്തേക്ക് മടങ്ങിവരാനും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |