റിയാദ്: മകളുടെ വിവാഹം നടത്താൻ തയ്യാറാകാത്ത പിതാവിനെതിരെ ഉത്തരവുമായി സൗദി പേഴ്‌സണൽ സ്റ്റാറ്റസ് കോടതി. സംഭവത്തിൽ മകൾ തന്നെയാണ് കോടതിയെ സമീപിച്ചത്. യുവതിയുടെ രക്ഷകർതൃത്വം ഏറ്റെടുത്ത കോടതി ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. പിതാവിനെതിരെ യുവതി നൽകിയ പരാതി ഓൺലൈൻ വഴിയാണ് കോടതി സ്വീകരിച്ചത്.
സൗദിയിലെ ഒരു സ്കൂൾ അദ്ധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാൻ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് മുടക്കുകയാണെന്നും യുവതി പരാതിപ്പെടുകയായിരുന്നു. മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ പിതാവ് സമ്മതിക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു.
പരാതി കേട്ട് വെറും ഒമ്പത് മിനിട്ടിനുളളിൽ കോടതി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് പിതാവിൽ നിന്നും യുവതിയുടെ രക്ഷകർതൃത്വം പിൻവലിക്കുകയും കോടതിയിലേക്ക് മാറ്റുകയുമായിരുന്നു. ശേഷം അപ്പീൽ കോടതിയും വിധി അംഗീകരിച്ചു. പിതാവിനും മകൾക്കുമിടയിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി ശ്രമിച്ചെങ്കിലും നടന്നില്ല.സുഹൃത്തിന്റെ സഹോദരനുമായാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അതേസമയം, വിവാഹ മോചിതയായ യുവതി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് പിതാവ് കോടതിയിൽ പരാതി പറയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |