തിരുവനന്തപുരം: പ്രമേഹ രോഗവും അണുബാധയും മൂലം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാൽപ്പാദം മുറിച്ചുമാറ്റി. സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന് ചികിത്സയ്‌ക്കും വിശ്രമത്തിനും ശേഷം വീണ്ടും സജീവമാകാൻ കഴിയുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസമുണ്ട്. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. മലയാള മനോരമയോടായിരുന്നു പ്രതികരണം.
'നേരത്തേ ഉണ്ടായ അപകടം കാരണം ഇടത് കാലിന് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന വലതു കാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായി. പ്രമേഹം കാരണം അത് കരിഞ്ഞതുമില്ല. രണ്ട് മാസമായിട്ടും കരിയാതെ തുടർന്നതോടെയാണ് ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും പഴുപ്പ് മുകളിൽ കയറി. രണ്ട് വിരലുകൾ മുറിച്ച് കളയണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഓപ്പറേഷൻ സമയത്ത് മൂന്ന് വിരലുകൾ മുറിച്ചു. എന്നിട്ടും അണുബാധ കുറയാതായതോടെ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ച് മാറ്റേണ്ടി വന്നു.' - കാനം പറഞ്ഞു.
'വേദനയുണ്ട്. പക്ഷേ കുറയുന്നുണ്ട്. അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. കൃത്രിമ പാദം വയ്‌ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ട് മാസത്തിനുള്ളിൽ അത് ചെയ്യാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂന്ന് മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകിയിട്ടുണ്ട്. 30ന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗം അത് പരിഗണിക്കും. അടുത്ത മാസം ദേശീയ നിർവാഹക സമിതി യോഗവും ഉണ്ടല്ലോ. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമെന്നതൊക്കെ ഓരോ പ്രചാരണം ആണ്. അവധി എടുക്കുന്ന സമയത്ത് ഒരു പകരം സംവിധാനം പാർട്ടി ആലോചിക്കും.' - കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അസി. സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ പി പി സുനീർ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ നിർവാഹക സമിതി അംഗം കെ പ്രകാശ് ബാബു എന്നിവർ താൻ അവധി എടുക്കുന്ന സമയത്ത് പാർട്ടിയെ കൂടുതലായി ശ്രദ്ധിക്കുമെന്നും കാനം പറഞ്ഞു. കൂട്ടായി മുന്നോട്ട് പോകാൻ തങ്ങൾക്ക് കഴിയുമെന്നും എം എൻ സ്മാരക നവീകരണം നടക്കുന്നത് എത്രയും വേഗം തീർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |