കോഴിക്കോട്: നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമായി ഉള്ളതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതി കമ്പനിയുമായി ബന്ധപ്പെട്ടതാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നവകേരള സദസിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ:
പറവൂരിൽ നടക്കാനിരിക്കുന്ന നവകേരള സദസിൽ ആരും പങ്കെടുക്കരുതെന്ന നിർബന്ധം പ്രതിപക്ഷ നേതാവ് വി ഡി സതീശനുണ്ട്. പറവൂർ നഗരസഭാ സെക്രട്ടറിക്കെതിരെ ഭീഷണിയുണ്ടായത് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നാണ്.
നവകേരള സദസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും സമൂഹമാദ്ധ്യമങ്ങളും സജീവപ്രവർത്തനം നടത്തുന്നുണ്ട്. വിവരങ്ങൾ നല്ല രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ മാദ്ധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. നവകേരള സദസിൽ പങ്കെടുക്കാൻ ഏവർക്കും ആഗ്രഹമുണ്ടെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങൾകൊണ്ടാണ് ചിലർ അതിൽനിന്ന് പിന്മാറുന്നത്. ഓരോ വേദിയിലും റെക്കാർഡ് തകർക്കുന്ന രീതിയിൽ ജനസാന്നിദ്ധ്യമുണ്ട്.
പാലസ്തീൻ വിഷയത്തിൽ നെഹ്റു മുൻപെടുത്ത നയമല്ല കോൺഗ്രസ് ഇപ്പോൾ പിന്തുടരുന്നത്. ഇസ്രയേലിനൊപ്പം നിന്ന് പലരും നിലപാട് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിലാണ് പാലസ്തീൻ റാലി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെതിരെ പരാതി ഉയർന്നത്.
കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ വികസനം കൊണ്ടുവരുന്നതിനായി പരമാവധി ശ്രമിക്കും. പ്രവാസികൾ അനുഭവിക്കുന്ന വലിയ പ്രശ്നമാണ് വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയവും ഗൗരവം നിറഞ്ഞതാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. ആവശ്യമായ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും പോയിന്റ് ഒഫ് കോൾ കേന്ദ്രം അനുവദിക്കുന്നില്ല. അത് അനുവദിക്കുന്നതിനായി സമ്മർദ്ദം ചെലുത്തും.
ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. അവരുമായി ബന്ധപ്പെട്ടവർ സംസാരിച്ചിട്ടുണ്ട്.
ഫാത്തിമ ബീവിയോട് ആരും അനാദരവ് കാണിച്ചിട്ടില്ല. യാത്രയുടെ തിരക്കായതിനാലാണ് പോകാൻ സാധിക്കാതെ വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |