പാലക്കാട്: മണ്ണാർക്കാട് ആത്മഹത്യ ചെയ്‌ത എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭർത്താവ് സാദിഖ്. യുവതിയുടെ സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്കാണ് സാദിഖ് പരാതി നൽകിയത്. ഇയാൾക്കെതിരെ സാദിഖ് പൊലീസിലും മൊഴി നൽകി.
വിദേശത്തായിരുന്ന സാദിഖ് ഇന്നലെയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്‌ക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണത്തിലാണ് ബാദ്ധ്യത തീർത്തത്. ഇതിനുശേഷം വ്യക്തിഗത വായ്‌പയും എടുത്തിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നും അല്ലാതെ, തങ്ങൾ തമ്മിലുള്ള പ്രശ്‌നം കാരണം ഷാഹിന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറഞ്ഞു.
ഷാഹിനയുടെ ആത്മഹത്യയ്‌ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സാദിഖ് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ച രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കഴിഞ്ഞ ദിവസം ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവരുൾപ്പെട്ട സംഘം പരിശോധന നടത്തിയിരുന്നു. വീടിന്റെ വാതിലുകൾ, മരിച്ച നിലയിൽ കണ്ടെത്തിയ മുറി, പരിസരം എന്നിടങ്ങളിലായിരുന്നു പരിശോധന.
ഷാഹിനയുടെ ഫോൺ, ഡയറി എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാഹിനയുടെ എടേരത്തെ വീട്ടിലും ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും വിവരങ്ങൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |