കൊല്ലം: കൊല്ലത്ത് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ വിട്ടുകിട്ടാൻ അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഫോൺ കാൾ വന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലാണ് കാൾ വന്നത്. വിളിച്ച സ്ത്രീ കുട്ടി തങ്ങൾക്കൊപ്പം സുരക്ഷിതയാണെന്ന് പറഞ്ഞതായും അമ്മ അറിയിച്ചു.
പൊലീസ് ഫോൺ കാൾ പരിശോധിക്കുന്നുണ്ട്. വാഹനത്തെ കുറിച്ച് സൂചന കിട്ടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നാട്ടുകാർ ഉൾപ്പെടെ കുട്ടിയ്ക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് വെെകിട്ട് നാലുമണിയോടെയാണ് ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂർ കാറ്റാടിമുക്കിൽ വച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.
വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. തടയാൻ ശ്രമിച്ച തന്നെ കാറിൽ വലിച്ചിഴച്ചതായും സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |