കൊല്ലം: ആറുവയസുകാരിയായ അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് സൂചന. പ്രദേശത്ത് രണ്ട് മൂന്ന് ദിവസമായി ഒരു കാർ കണ്ടിരുന്നുവെന്ന് അയൽവാസിയായ സുനിത പറഞ്ഞു.
'ഒരു കാർ കണ്ടെങ്കിലും അത്ര കാര്യമാക്കിയില്ല. അയൽവീടുകളിലെ ആരുടെയെങ്കിലും ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്നാണ് കരുതിയത്. ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം. 100 മീറ്റർ അകലെ നിന്ന് കുട്ടിയുടെ നിലവിളി കേട്ടാണ് ഓടിച്ചെന്നത്. ആൺകുട്ടി നിലവിളിച്ചുകൊണ്ട് പറഞ്ഞു, അനിയത്തിയെ കൊണ്ടുപോയെന്ന്. കുട്ടിയുടെ ഡ്രസ് കീറിയിട്ടുണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയുടെ അമ്മൂമ്മ ഓടിവന്നു. എന്നും കളിച്ച് ചിരിച്ച് കുട്ടികൾ ഈ വഴിയാണ് പോകാറുള്ളത്.' - അയൽവാസി പറഞ്ഞു.
ഒരു കാർ പിന്തുടരുന്ന കാര്യം കുട്ടികൾ പറഞ്ഞെങ്കിലും അതത്ര കാര്യമായെടുത്തില്ലെന്നാണ് അബിഗേൽ സാറയുടെ അമ്മൂമ്മ പറഞ്ഞത്. നേരത്തെയും ഒരു കാര്‍ വീടിനടുത്ത് നിർത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികൾ പറഞ്ഞിരുന്നു. നിർത്തിയിട്ട കാറിൽ നിന്നും രണ്ടു പേർ സൂക്ഷിച്ച് നോക്കിയെന്നാണ് അവർ വന്ന് പറഞ്ഞത്. കുഞ്ഞുങ്ങളുടെ തോന്നലാണെന്ന് കരുതിയാണ് ഗൗരവത്തിൽ എടുക്കാതിരുന്നതെന്നും അമ്മൂമ്മ പറഞ്ഞു.
അബിഗേലിനെ തട്ടിക്കൊണ്ടുപോയിട്ട് 18 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകിട്ട് സഹോദരനൊപ്പം ട്യൂഷന് പോകും വഴിയാണ് അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പണം ആവശ്യപ്പെട്ട് വന്ന ഫോൺ കോളിലും രേഖാചിത്രത്തിലും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പൊലീസ് അന്വേഷണം. പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പൊലീസ് പരിശോധന നടത്തി. പ്രതികളിൽ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു. അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |