ആലപ്പുഴ: ഉദ്ഘാടനം ചെയ്ത ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തോട്ടിൽ വീണു. ആലപ്പുഴ കരുവാറ്റയിലുള്ള ചെമ്പുതോട്ടിലെ കടവിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചില നാട്ടുകാരുമാണ് വെള്ളത്തിൽ വീണത്.
നാല് വീപ്പകൾ ചേർത്തുവച്ച് അതിന് മുകളിൽ പ്ളാറ്റ്‌ഫോം കെട്ടിയായിരുന്നു ചങ്ങാടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലും. ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതിനുശേഷം ചങ്ങാടം മറുകരയിലേയ്ക്ക് പോയി. അവിടെവച്ച് വൈസ് പ്രസിഡന്റും ഉദ്ഘാടനം ചെയ്തു. മറുകരയിലായിരുന്നു ചായ സൽക്കാരം ഒരുക്കിയിരുന്നത്. ഇപ്പുറത്തുള്ളവർ ചായ സത്‌കാരത്തിനായി മറുകരക്കാരെ ക്ഷണിക്കുകയും ചെയ്തു.
'എല്ലാവരും കേറി പോര്' എന്നുള്ള ക്ഷണം സ്വീകരിച്ച് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പുറകെ നാട്ടുകാരും ചങ്ങാടത്തിൽ കയറി. 'മറിയത്തില്ലെന്ന്' നാട്ടുകാർ പ്രോത്സാഹനം നൽകുന്നുമുണ്ടായിരുന്നു. ഇതിനിടെ ഭാരം കൂടിയതോടെ ചങ്ങാടം മറിയുകയായിരുന്നു. പിന്നാലെ ചങ്ങാടത്തിലുണ്ടായിരുന്നവർ സ്വയം നീന്തി കരയ്ക്ക് കയറി. ചിലരെ കരയിലുണ്ടായിരുന്നവർ നീന്തിച്ചെന്ന് രക്ഷപ്പെടുത്തി. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഫോണുകൾ വെള്ളത്തിൽ പോയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |