SignIn
Kerala Kaumudi Online
Sunday, 06 October 2024 3.14 PM IST

ഭൂമിയുടെ പേരിൽ വീണ്ടുമൊരു പിഴിയൽ

Increase Font Size Decrease Font Size Print Page
f

ഭൂമി തരംമാറ്റലിന്റെ പേരിൽ വസ്തു ഉടമകളിൽ നിന്ന് ഖജനാവിലേക്ക് ഇതിനകം എത്തിയത് കോടികളാണ്. ഇപ്പോഴും അതു തുടരുന്നു. ഒരുലക്ഷത്തിലേറെ അപേക്ഷകൾ തീർപ്പാക്കാൻ ശേഷിക്കുകയാണ്. ഇതിനൊപ്പം ഇപ്പോൾ പുതിയൊരു വരുമാന മാർഗം രജിസ്ട്രേഷൻ വകുപ്പും പരീക്ഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പണ്ടെന്നോ നടന്ന ഭൂമി ഇടപാടു വച്ചുകൊണ്ട് പുതുതായി അധിക മുദ്ര‌‌വില ഈടാക്കാനുള്ള പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. ആധാരങ്ങളിൽ വില കുറച്ചു കാണിച്ചതിന്റെ പേരിൽ മുമ്പും പലപ്പോഴായി ഭൂവുടമകൾക്ക് നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചവരെല്ലാം അതിൽ പറയുന്ന തുക അടച്ചിട്ടുമുണ്ട്. ഭൂമി വിലകുറച്ചു കാണിച്ചവരെയാണ് പ്രധാനമായും നോട്ടമിട്ടിരുന്നതെങ്കിലും ഒട്ടെല്ലാപേരും അധികം പണമടയ്ക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ സംസ്ഥാന വ്യാപകമായി രജിസ്ട്രേഷൻ വകുപ്പ് ഭൂവുടമകളെ പിഴിയാനിറങ്ങുകയാണ്. നോട്ടീസിൽ പറയുന്ന തുക നിശ്ചിത ദിവസത്തിനകം അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നേരിടേണ്ടിവരുമെന്നാണു മുന്നറിയിപ്പ്. അഞ്ചും പത്തും സെന്റ് ഭൂമിയുള്ളവർക്കു പോലും നോട്ടീസ് ലഭിക്കുന്നുണ്ട്. പതിനായിരക്കണക്കിനു രൂപ അടയ്ക്കാനാണ് ആവശ്യപ്പെടുന്നത്. മുപ്പതും മുപ്പത്തഞ്ചും കൊല്ലം മുൻപ് നടന്ന രജിസ്ട്രേഷൻ പോലും പുനഃപരിശോധനയ്ക്കു വിധേയമാകുന്നുണ്ട്. ഭൂമിക്ക് ന്യായവില നിയമം പ്രാബല്യത്തിലില്ലാതിരുന്ന കാലത്ത് നടന്ന ക്രയവിക്രയങ്ങൾ ഇപ്പോൾ തപ്പിയെടുത്ത് അധിക മുദ്ര‌‌വില ഈടാക്കുന്നതിലെ അനീതി മനസ്സിലാകുന്നില്ല.

മൂന്നു പതിറ്റാണ്ടു മുൻപ് വാങ്ങിയ ഭൂമി ചിലപ്പോൾ എത്രയോ തവണ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാം. അത്തരം കേസുകളിൽ അധിക മുദ്ര‌വില നൽകേണ്ടത് ആരാണ്? ഭൂമി രജിസ്ട്രേഷൻ നടന്ന സമയത്ത് ആധാരത്തിൽ രേഖപ്പെടുത്തിയ വിലയും ജില്ലാ രജിസ്ട്രാറുടെ പരിശോധനയിൽ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി മുദ്ര‌വില കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് ഇപ്പോൾ ഭൂവുടമകൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ വസ്തു ഉടമകൾക്ക് നിമയ വഴി തേടാവുന്നതാണ്. എന്നാൽ കുരുക്ക് അവിടെയുമുണ്ട്. കേസ് നൽകുമ്പോൾ രജിസ്ട്രാർ പുതുതായി നിശ്ചയിച്ച കുടിശിക തുകയുടെ 25 ശതമാനം കെട്ടിവയ്ക്കേണ്ടിവരും. കേസിൽ അനുകൂല വിധിയുണ്ടായാൽ ഈ തുക മടക്കി ലഭിക്കും. തോറ്റാൽ ശേഷിക്കുന്ന തുക കൂടി അടയ്ക്കണം.

ഭൂമിക്ക് മാറിമാറി നിശ്ചയിക്കുന്ന ന്യായവില വസ്തു വാങ്ങുന്നവരെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ കുറച്ച് ഭൂമി വില്പന നടത്തേണ്ട ഘട്ടത്തിലും മുദ്ര‌വില ന്യായവിലയ്ക്കനുസൃതമായിത്തന്നെ നൽകേണ്ടിവരുന്നു. അതിനും പുറമെയാണ് പുതിയൊരു പിഴ ചുമത്തൽ. രാജ്യത്ത് ഏറ്റവും ഉയർന്ന ഭൂമി വിലയുള്ള സംസ്ഥാനത്ത് സാധാരണക്കാർക്ക് ഒരു കൂര വയ്ക്കാനുള്ള ഭൂമി വാങ്ങണമെങ്കിൽ ലക്ഷങ്ങൾ നൽകേണ്ട സ്ഥിതിയാണ്. 1986 മുതലുള്ള ഭൂമി കൈമാറ്റം പരിശോധിച്ചാണ് അണ്ടർ വാല്യുവേഷന്റെ പേരിൽ അധിക തുക നൽകാൻ ആവശ്യപ്പെടുന്നത്. ഇത്രയും പിന്നോട്ടുപോയി ഭൂരേഖകൾ പരിശോധിക്കുമ്പോൾ സ്വാഭാവികമായും പതിനായിരക്കണക്കിന് വസ്തു ഉടമകൾ കുടുങ്ങുമെന്നു മാത്രമല്ല, ഭീമമായ പിഴത്തുക ഖജനാവിലെത്തുകയും ചെയ്യും.

സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള മാർഗമായി വസ്തു ഇടപാടുകളെ കാണരുത്. തീരെ കുറഞ്ഞ അളവിൽ ഭൂമിയുള്ള വെറും സാധാരണക്കാരും ഇതിൽ പെട്ടുപോകുന്നത് കഷ്ടമാണ്. രജിസ്ട്രേഷൻ വകുപ്പിന്റെ പുതിയ നീക്കത്തിനെതിരെ ഇതിനകം വ്യാപകമായ പരാതികൾ ഉയർന്നുകഴിഞ്ഞു. റവന്യൂ റിക്കവറിക്കു പകരം സെറ്റിൽമെന്റ് കമ്മിഷൻ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും കേട്ടിരുന്നു. ഏതു സംവിധാനം വന്നാലും അത് സാധാരണ ഭൂവുടമകൾക്ക് ഗുണകരമാകുന്ന തരത്തിലാകണമെന്നേയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.