മലപ്പുറം: അബിഗേൽ സാറയെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ പ്രഭാത സദസിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിന്റെ ശക്തമായ ഇടപെടൽ കാരണമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് നഗരത്തിന് പുറത്തേക്ക് കടക്കാൻ കഴിയാതിരുന്നത്. സംഭവമറിഞ്ഞ നിമിഷം മുതൽ പൊലീസ് അഹോരാത്രം പ്രവർത്തിച്ചു. സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസ് മേധാവിയോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഏകോപനത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നാലുപേർ കുട്ടിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയെന്ന വിവരമാണ് ആദ്യം ലഭിച്ചത്. ഉടൻ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ വാഹന പരിശോധന ആരംഭിച്ചു. ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തിൽ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയത്. കുറ്റവാളികളെ വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് കൃത്യമായി അന്വേഷിച്ചെന്ന വിലയിരുത്തലിലാണ് ജനം. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ല. ധൈര്യം കൈവിടാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങൾ നൽകിയ അബിഗേലിന്റെ സഹോദരൻ ജോനാഥൻ അഭിനന്ദനമർഹിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |