അഞ്ചുമത്സര പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ
ഗോഹട്ടിയിലെ ജയം ആവർത്തിക്കാൻ ഓസ്ട്രേലിയ
റായ്പുർ : ഇന്ത്യൻ നായകനായുള്ള ആദ്യ പരമ്പര സ്വന്തമാക്കാൻ സൂര്യകുമാർ യാദവിന് മുന്നിൽ അവശേഷിക്കുന്ന രണ്ട് അവസരങ്ങളിൽ ആദ്യത്തേതിന് ഇന്ന് റായ്പുരിൽ അരങ്ങൊരുങ്ങും. ഓസ്ട്രേലിയയ്ക്ക് എതിരായ അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലെ നാലാം മത്സരമാണ് ഇന്ന് റായ്പുരിൽ നടക്കുന്നത്. ആദ്യരണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുമായി ഇന്ത്യ 2-1ന് പരമ്പരയിൽ മുന്നിലാണ്. കഴിഞ്ഞ ദിവസം ഗോഹട്ടിയിൽ മൂന്നാം മത്സരത്തിൽ നേടിയ വിജയം ആവർത്തിക്കാനാണ് മാത്യു വേഡും സംഘവും ഇന്നിറങ്ങുന്നത്.
വിശാഖപട്ടണത്ത് രണ്ട് റൺസിനും തിരുവനന്തപുരത്ത് 44 റൺസിനും ജയം നേടിയ സൂര്യയെയും സംഘത്തെയും ഗോഹട്ടിയിൽ അഞ്ചുവിക്കറ്റിനാണ് കംഗാരുക്കൾ കീഴടക്കിയത്. തിരുവനന്തപുരത്ത് 235 റൺസ് ചേസ് ചെയ്യാൻ ബുദ്ധിമുട്ടിയ ഓസീസ് ഗോഹട്ടിയിൽ 223 റൺസ് ലക്ഷ്യം അവസാന പന്തിലാണ് മറികടന്നത്. ലോകകപ്പിലെ സൂപ്പർ താരം ഗ്ളെൻ മാക്സ്‌വെൽ തകർപ്പൻ സെഞ്ച്വറിയുമായി സ്വതസിദ്ധ ഫോമിലേക്ക് ഉയർന്നതാണ് ഓസീസിന്റെ വിജയത്തിൽ നിർണായകമായത്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ റിതുരാജ് ഗെയ്ക്ക്‌വാദും ആദ്യ രണ്ട് മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടിയ ഇഷാൻ കിഷനും മികച്ച തുടക്കം നൽകാൻ ശ്രമിക്കുന്ന യശ്വസി ജയ്‌സ്വാളും ക്യാപ്ടന്റെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യകുമാർ യാദവും ഫിനിഷിംഗിൽ മികവുകാട്ടുന്ന റിങ്കു സിംഗുമൊക്കെ യാണ് ബാറ്റിംഗ് ലൈനപ്പിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നത്. ബാറ്റർമാരുടെ പ്രകടനത്തിൽ തലവേദനയില്ലെങ്കിലും റണ്ണൊഴുകുന്ന പിച്ചുകളിൽ ബൗളർമാർക്ക് പന്തിന് മേൽ ഒരു നിയന്ത്രണവും ഇല്ലാതെവരുന്നതാണ് ഇന്ത്യയെ വിഷമിപ്പിക്കുന്നത്.
കാര്യവട്ടത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ ഗോഹട്ടിയിൽ നാലോവറിൽ വഴങ്ങിയത് 68 റൺസാണ്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 21 റൺസ് നിഷ്പ്രയാസമാണ് മാത്യു വേഡും മാക്സ്‌വെല്ലും ചേർന്ന് അടിച്ചെടുത്തത്. തന്റെ നാലാമത്തെ സെഞ്ച്വറിയുമായി അന്താരാഷ്ട്ര ട്വന്റി-20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ബാറ്റർ എന്ന രോഹിത് ശർമ്മയുടെ റെക്കാഡിനൊപ്പമെത്തിയ മാക്സ്‌വെൽ ഈ ഫോമിൽ തുടരുകയാണെങ്കിൽ ഇന്ത്യയ്ക്ക് വലിയ ബുദ്ധിമുട്ടാകും. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഇൻഗിലിസ്, കഴിഞ്ഞ കളിയിൽ അവസരം നൽകിയ ട്രാവിസ് ഹെഡ്, ആൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് തുടങ്ങിയവരൊക്കെ നിലയുറപ്പിച്ചാൽ വീഴ്ത്തുക പ്രയാസമാണ്. സ്പിന്നർമാരായ രവി ബിഷ്ണോയ്‌യും അക്ഷർ പട്ടേലുമാണ് ഇന്ത്യയുടെ ബൗളിംഗ് കരുത്ത്.
ഓസ്ട്രേലിയയ്ക്കും ബൗളിംഗാണ് പ്രശ്നം. കഴിഞ്ഞ കളിയിൽ ടീമിൽ തിരിച്ചെത്തിയ ബെഹ്റൻഡോർഫിനും കേൻ റിച്ചാർഡ്സണിനും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. നഥാൻ എല്ലിസും ഹാർഡിയും സ്ഥിരമായി ഇന്ത്യൻ ബാറ്റർമാരുടെ കയ്യിൽ നിന്ന് തല്ലുകൊള്ളുകയാണ്. ലെഗ് സ്പിന്നർ തൻവീർ സംഘ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. ഗോഹട്ടിയിൽ അവസാന ഓവർ എറിയാൻ പന്തേൽപ്പിച്ച മാക്സ്‌വെൽ വഴങ്ങിയത് 30 റൺസാണ്. ഇതിന് പ്രായാശ്ചിത്തം ബാറ്റിംഗിൽ മാക്സ്‌വെൽ ചെയ്‌തതോടെയാണ് ഇന്ത്യ പരമ്പരയിൽ ആദ്യമായി പരാജയമറിഞ്ഞത്.
ടീമുകൾ ഇവരിൽ നിന്ന്
ഓസീസ്
മാത്യു വേഡ് (ക്യാപ്ടൻ),ട്രാവിസ് ഹെഡ്,സ്റ്റീവൻ സ്മിത്ത്,ഗ്ളെൻ മാക്സ്‌വെൽ,മാറ്റ് ഷോർട്ട്,മാർക്കസ് സ്റ്റോയ്നിസ്,ടിം ഡേവിഡ്, ജോഷ് ഇൻഗിലിസ്,ആരോൺ ഹാർഡീ,ജാസൺ ബെഹറെൻഡോഫ്,സീൻ അബ്ബോട്ട്, നഥാൻ എല്ലിസ്,കേൻ റിച്ചാർഡ്സൺ,ആദം സാംപ,തൻവീർ സംഘ.
ഇന്ത്യ
സൂര്യകുമാർ യാദവ്(ക്യാപ്ടൻ),റിതുരാജ് ഗെയ്ക്ക്വാദ്,ഇഷാൻ കിഷൻ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ,ശ്രേയസ് അയ്യർ,റിങ്കു സിംഗ്, ജിതേഷ് ശർമ്മ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ,ശിവം ദുബെ,രവി ബിഷ്ണോയ്,പ്രസിദ്ധ് കൃഷ്ണ,ആവേശ് ഖാൻ,അർഷ്ദീപ് സിംഗ്,മുകേഷ് കുമാർ
7 pm മുതൽ സ്പോർട്സ് 18 ലും ജിയോ സിനിമയിലും ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |