പുത്തൻചിറ: പുത്തൻചിറ മങ്കിടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദോഷങ്ങളുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആറേമുക്കാൽ പവൻ സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ.
കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ ഉണ്ണിയെയാണ് (57) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജു, ഇൻസ്‌പെക്ടർ സജിൻ ശശി എന്നിവർ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
ദോഷങ്ങളുണ്ടെന്ന് ലക്ഷണങ്ങൾ പറഞ്ഞ പ്രതി പിന്നീട് തന്ത്രത്തിൽ ഓമനയുടെ വിഷമങ്ങൾ ചോദിച്ചറിഞ്ഞു. ഇവിടെ ദോഷങ്ങൾ ഉണ്ടെന്നും പൂജ ചെയ്തു ദോഷം മാറ്റാമെന്നും അതിന് ദേഹത്ത് ആഭരണങ്ങൾ പാടില്ലെന്നും പറഞ്ഞ് സ്വർണമാലയും വളകൾ, മോതിരങ്ങൾ എന്നിവ ഊരിവയ്പിച്ചു. ആഭരണങ്ങൾ ചോറ്റാനിക്കരയിൽ പൂജിക്കണമെന്ന് പറഞ്ഞ് പൊതിഞ്ഞെടുത്ത കൈനോട്ടക്കാരൻ വൈകിട്ട് തിരിച്ചെത്താമെന്നു പറഞ്ഞ് കടന്നു കളയുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സമീപത്തെ പറമ്പിലൂടെ ഒരാൾ റോഡിലെത്തിയതായും അതുവഴി വന്ന സ്‌കൂട്ടർ കൈകാണിച്ചു നിറുത്തി കയറിപ്പോവുകയും ഇടയ്ക്ക് സ്‌കൂട്ടറിൽ നിന്ന് ഇറങ്ങി ബസുകൾ മാറി മാറിക്കയറി പോയതായും കണ്ടെത്തി. തുടർന്ന് പ്രതിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളൻ വലയിലായത്. ഇയാളെ കണ്ടു പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സൂചന കാര്യങ്ങൾ എളുപ്പമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |