ടെൽ അവീവ്: ജെറുസലേമിൽ രണ്ട് ഹമാസ് അംഗങ്ങൾ നടത്തിയ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 7.40ഓടെ ഒരു ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം. ഈസ്റ്റ് ജെറുസലേം സ്വദേശികളായ പ്രതികളെ ഇസ്രയേൽ പൊലീസ് വധിച്ചു. ഗാസയിൽ ഇസ്രയേൽ - ഹമാസ് താത്കാലിക വെടിനിറുത്തൽ നീട്ടാനുള്ള ശ്രമങ്ങൾ തുടരവെയാണ് സംഭവം.
ഗാസയിൽ ആറ് ദിവസം നീണ്ട വെടിനിറുത്തൽ ഇന്നലെ രാവിലെ അവസാനിക്കേണ്ടിയിരുന്നു. എന്നാൽ, ഇന്നലെയും വെടിനിറുത്തൽ തുടരാൻ ഇസ്രയേലും ഹമാസും തീരുമാനിച്ചു. വെടിനിറുത്തൽ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ ഖത്തറിന്റെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചകൾ സാഹചര്യത്തിലായിരുന്നു തീരുമാനം.
അതേ സമയം, യുദ്ധം വീണ്ടും ആരംഭിക്കാൻ ഇരുവിഭാഗങ്ങളും സജ്ജമാണ്. ഇന്നലെ പുലർച്ചെ 16 ബന്ദികളെ ഹമാസും 30 പാലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഇന്ന് പുലർച്ചെയോടെ 10 ഇസ്രയേലി ബന്ദികളെ ഹമാസും 30 പാലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഗാസയിൽ ആക്രമണങ്ങൾക്കിടെ കൊല്ലപ്പെട്ട മൂന്ന് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുമെന്നും ഹമാസ് അറിയിച്ചു. ഇതിനിടെ, സൈനിക നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് ഇസ്രയേലിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |