ന്യൂഡൽഹി| തിരുവനന്തപുരം : 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ, 25 സെന്റ് വരെ സൗജന്യമാക്കാനും, അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. 25 സെന്റിൽ അധികമായാൽ മൊത്തം ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനം ഫീസായി അടയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ഇതോടെ,വീണ്ടും പ്രാബല്യത്തിൽ വരും.ഇത്,ഭൂമി തരംമാറ്റ നടപടികളിൽ ജനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കും. സർക്കാരിന് ഇതു വഴി ലഭിക്കുന്നത് അധിക വരുമാനം.സർക്കാർ നിലപാട് സുപ്രീംകോടതി പിന്നീട് വിവിശദമായി പരിശോധിക്കും.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി സമർപ്പിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കിയാൽ ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, സർക്കാർ അഭിഭാഷകൻ നിഷെ രാജൻ ശങ്കർ എന്നിവർ ബോധിപ്പിച്ചു.. വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങെന്ന നിലയിലാണ് 25 സെന്റ് വരെയുള്ള തരംമാറ്റത്തിന് ഫീസിളവ് . ഈ ആനുകൂല്യം മറ്റുള്ളവർക്ക് നൽകാനാകില്ല. ചട്ടങ്ങൾ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു. വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.. എതിർകക്ഷിയായ തൊടുപുഴ സ്വദേശിനി മൗഷ്മി ആൻ ജേക്കബിന് നോട്ടീസ് അയക്കാനും ജസ്റ്റിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ജനുവരി 25ന് ഹർജി വീണ്ടും പരിഗണിക്കും.
ആയിരക്കണക്കിന് അപേക്ഷകർക്ക് തിരിച്ചടി
നെൽവയൽ തണ്ണീർത്തട ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 25ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് കോടതി കയറിയത്. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റാൻ ഫീസില്ല. അതിനു ശേഷം ഒരേക്കർ വരെയുള്ള ഭൂമി തരം മാറ്റുന്നതിന് ന്യായവിലയുടെ 10 ശതമാനം ഫീസായി അടയ്ക്കണം. ഒരേക്കറിൽ കൂടുതലാണെങ്കിൽ 20 ശതമാനം ഈടാക്കും. വീട് വയ്ക്കാനും ചെറുകിട സംരംഭങ്ങൾ തുടങ്ങാനുമുൾപ്പെടെ വസ്തു തരംമാറ്റി കിട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് പേരെ ഇത് ബുദ്ധിമുട്ടിലാക്കും.
. നവംബർ 29 വരെ 2,48, 336 ഓൺലൈൻ അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. പ്രതിദിനം 400 ലേറെ അപേക്ഷകളാണ് കിട്ടുന്നത്. ഇതിൽ നല്ലൊരു പങ്കും 25 സെന്റിലേറെയുള്ളതുമാണ്. 2018-19 മുതൽ 2023 സെപ്തംബർ വരെ ഭൂമി തരംമാറ്റത്തിന്റെ ഫീസിനത്തിൽ 1225 കോടിയാണ് സർക്കാരിന് ലഭിച്ചത്. കെട്ടിക്കിടക്കുന്ന ഓൺലൈൻ അപേക്ഷകൾ തീർപ്പാവുമ്പോൾ 1000 കോടിയാണ് റവന്യൂ വകുപ്പ് പ്രതീക്ഷിക്കുന്നത്. 2017 ഡിസംബർ 30 ന് മുമ്പുള്ള തരംമാറ്റത്തിനാണ് 25 സെന്റ് വരെ സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |