കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ട് പോയതിന്റെ ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് എഡിജിപി എം ആർ അജിത് കുമാർ. കുട്ടി ആശ്രാമം മൈതാനത്ത് സുരക്ഷിതയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതികൾ തിരികെ പോയതെന്നും എഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദൃശ്യമാദ്ധ്യമങ്ങൾ കണ്ടും ചുറ്റുമുള്ള മറ്റുള്ളവർ ഇത്തരം പ്രവർത്തികൾ ചെയ്ത് പൈസ സമ്പാദിക്കുന്നത് കണ്ടും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ പദ്ധതി തയ്യാറാക്കിയതെന്നാണ് പ്രതിയായ പത്മകുമാർ മൊഴി നൽകിയിരിക്കുന്നതെന്ന് എഡിജിപി പറഞ്ഞു. തട്ടികൊണ്ട് പോകുന്നതിന് ഒരാഴ്ച മുൻപ് കുട്ടികൾ വൈകിട്ട് ആറരയോടുകൂടി ട്യൂഷന് പോകുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്നാണ് ആറുവയസുകാരിയെ തട്ടിയെടുക്കാൻ പദ്ധതിയിടുന്നത്.
പിന്നീട് രണ്ടുമൂന്ന് തവണ പ്രദേശത്ത് പ്രതികൾ എത്തുകയും ചെയ്തു. ഒരു പ്രാവശ്യം കൃത്യം നടത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മ ട്യൂഷനിൽ നിന്ന് വിളിക്കാൻ എത്തിയതിനാൽ നടന്നില്ല. പിന്നീട് ഒരുതവണ കുട്ടിയുടെ അമ്മൂമ്മ ഉണ്ടായിരുന്നതിനാൽ നടന്നില്ല. പിന്നീടാണ് പ്രതികൾ കുട്ടിയെ തട്ടികൊണ്ട് പോയത്.
തുടർന്ന് കുട്ടിയെ തട്ടികൊണ്ട് പോയത് വലിയ വാർത്തയായതായി പ്രതികൾ മനസിലാക്കി. പിന്നീട് കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കുകയായിരുന്നു. അനിതകുമാരിയാണ് കുട്ടിയുമായി ആശ്രാമം മൈതാനത്ത് ഓട്ടോയിലെത്തിയത്. അനിതയ്ക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പത്മകുമാർ മറ്റൊരു ഓട്ടോയിൽ ഇവരുടെ പുറകേ വരുന്നുണ്ടായിരുന്നു.
കുട്ടിയെ സുരക്ഷിതയാക്കാൻ കോളേജ് വിദ്യാർത്ഥിനികൾ വരുന്നത് കണ്ടതോടെ അവിടെനിന്ന് മാറുകയും വിദ്യാർത്ഥിനികൾ കുട്ടിയുമായി സംസാരിക്കുകയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിന് ശേഷമാണ് അനിതാ കുമാരി അവിടെനിന്ന് തിരികെ പോയതെന്നും എഡിജിപി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |