കൊച്ചി: സംസ്ഥാനത്തെ എല്ലാ കോടതികൾക്കും ജഡ്ജിമാർക്കും പൊലീസ് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഏതാനും കോടതികളിൽ മാത്രമാണ് സുരക്ഷായുള്ളതെന്ന ജില്ലാ ജുഡിഷ്യറി രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരെ ഇതു സംബന്ധിച്ച ഹർജിയിൽ സ്വമേധയാ കക്ഷി ചേർത്തു. അടുത്തിടെ ചില കോടതികളിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഉത്തരവ്.
കുടുംബക്കോടതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഏതാനും ഹർജികളിൽ, ജില്ലാ ജഡ്ജിമാർക്കും കോടതികൾക്കും ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷയുടെ വിശദാംശങ്ങൾ കഴിഞ്ഞ മാർച്ചിൽ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ജാർഖണ്ഡിൽ ഒരു ജഡ്‌ജിയെ വധിച്ച പശ്ചാത്തലത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ കേരളത്തിലെ കോടതികൾക്കും ജഡ്ജിമാർക്കും മതിയായ സുരക്ഷ നൽകുമെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പ്രവൃത്തിസമയങ്ങളിൽ കോടതികളുടെ സുരക്ഷയ്ക്ക് മതിയായ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ഇതു സംബന്ധിച്ച് ജില്ലാ കോടതികളിൽ നിന്ന് റിപ്പോർട്ട് തേടാൻ ഹൈക്കാേടതി ജില്ലാ ജുഡിഷ്യറി രജിസ്ട്രാർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |