SignIn
Kerala Kaumudi Online
Wednesday, 28 August 2024 11.03 PM IST

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ, ഹർജി നൽകിയത് നിർമാതാവ്

court

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. നിർമാതാവും കൊച്ചി സ്വദേശിയുമായ സജിമോൻ പറയിൽ നൽകിയ ഹർജിയെ തുടർന്നായിരുന്നു സ്റ്റേ. റിപ്പോർട്ട് പുറത്തുവിടാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.

ഒരാഴ്ചത്തേക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. എതിർകക്ഷികൾ സത്യവാങ്മൂലം നൽകണം. എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തമാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സജിമോൻ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാതെ വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവനുപോലും അപകടമുണ്ടാകുന്നതാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നായിരുന്നു വിവരാവകാശ കമ്മിഷൻ നിർദ്ദേശം. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ നിയോഗിച്ചത്.2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇത് പുറത്തുവിട്ടിരുന്നില്ല. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുൻനിര നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ള്യൂ.സി.സി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ നിയമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: COURT, HEMA COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.