ഇടുക്കി : ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു. വിജ്ഞാപനത്തിനെതിരെ സി.പി.എമ്മും എം.എം. മണിയും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ നടപടി . ചിന്നക്കനാൽ റിസർവുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി തീർന്നതുമായ പ്രദേശം ചിന്നക്കനാൽ റിസർവ് ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നതായി മന്ത്രി പറഞ്ഞു.
2023 ആഗസ്റ്റിൽ പാസാക്കിയ കേന്ദ്രവന സംരക്ഷണ ഭേദഗതി നിയമ പ്രകാരം 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയ്യാറാക്കാൻ നവംബർ 30ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിക്ക് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകും കളക്ടർക്ക് അയച്ച കത്തിൽ തുടർനടപടികൾ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിറുത്തിവയിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ചിന്നക്കനാലിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ചതിനെതിരെ എം.എം. മണി എം.എൽ.എ രംഗത്തെത്തിയിരുന്നു. വിജ്ഞാപനം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നോട്ടിഫിക്കേഷൻ ഒക്കെ ഇറക്കിയവരുടെ പോക്കറ്റിൽ വച്ചുകൊണ്ട് ഇരിക്കുകയേ ഉള്ളൂ, നോട്ടിഫിക്കേഷൻ പിൻവലിക്കണം, നോട്ടിഫിക്കേഷനെ തുടർന്ന് ഒരുനടപടിയും സ്വീകരിക്കാൻ പാടില്ലെന്നും മണി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |