തൃശൂർ: ഒറ്റയ്ക്കു നിന്ന് ജയിക്കാമെന്ന കോൺഗ്രസിന്റെ അത്യാർത്തിയാണ് രാജസ്ഥാനിലും മദ്ധ്യപ്രദേശിലുംമറ്റും അവരുടെ തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കെതിരെ ഒന്നിച്ചു നിൽക്കാവുന്നവരെ യോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. സി.പി.എമ്മിന് കോൺഗ്രസ് സഹായം വേണ്ട. അതേസമയം ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള സാഹചര്യമാണ് നഷ്ടപ്പെടുത്തിയത്. നവകേരള സദസിനെത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മദ്ധ്യപ്രദേശിൽ നല്ല സ്വാധീനമുള്ള ചില സീറ്റുകളിൽ മറ്റു പാർട്ടികളുടെ സഹായ വാഗ്ദാനം കോൺഗ്രസ് സ്വീകരിച്ചില്ല. കമൽനാഥും ദിഗ്‌വിജയ് സിംഗും തമ്മിലുണ്ടായ തർക്കങ്ങളിലും ചില നേതാക്കളുടെ വർഗീയത പ്രചരിപ്പിക്കുന്ന നിലപാടിലും കോൺഗ്രസ് ഇടപെട്ടില്ല. ബി.ജെ.പിക്കെതിരെ ഒന്നിച്ചു നിന്നിരുന്നെങ്കിൽ ഇതായിരിക്കില്ല സ്ഥിതി. നേതാക്കളുടെ താൻപ്രമാണിത്തമാണ് വിനയായത്.
യു.ഡി.എഫ് നവകേരള സദസ് ബഹിഷ്‌കരിക്കുന്നത് എന്തിനാണെന്നറിയില്ല. ഇടതുസർക്കാർ വന്നതോടെ തദ്ദേശസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. ജില്ലാ കൗൺസിലുകൾ പിരിച്ചുവിട്ട് അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വച്ചവരാണ് അതിന് പിന്നിലെന്ന് എല്ലാവർക്കുമറിയാം. മാലിന്യ സംസ്‌കരണത്തിൽ ഫലപ്രദമായ ഇടപെടലിന് വിപുലമായ ഭേദഗതികളാണ് നിർദ്ദേശിച്ചത്. അത് ഓർഡിനൻസായി ഗവർണർക്ക് നൽകിയെങ്കിലും ഒപ്പിട്ടിട്ടില്ല. അക്കാര്യത്തിൽ പ്രതിപക്ഷത്തിന് അഭിപ്രായവും പ്രതിഷേധവുമില്ല. ഇന്ത്യയിൽ ഏറ്റവുമധികം തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നത് കേരളമാണ്. അതേസമയം കേന്ദ്രസർക്കാർ നൽകേണ്ട 1909 കോടി കിട്ടുന്നില്ല. കുറ്റപത്രക്കാർ ഇതേപ്പറ്റി മിണ്ടുന്നില്ല.
കറണ്ട് പോയി,
കാത്തിരുന്നു
മുളങ്കുന്നത്തുകാവ് കിലയിൽ നടന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനിടെ അഞ്ച് മിനിറ്റിലധികം കറണ്ട് പോയി. മാദ്ധ്യമപ്രവർത്തകരുടെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി അല്പനേരം കാത്തിരുന്നു. തുടർന്ന് ബാക്കി നാളെ പറയാമെന്ന് പറഞ്ഞ് എഴുന്നേൽക്കുന്നതിനിടെ കറണ്ട് വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |