തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഗോവയിൽ നിന്ന് കേരളത്തിലെത്തിച്ചു. ഇന്നലെ വൈകിട്ട് 7.30നാണ് ഓം പ്രകാശിനെ പേട്ട സ്റ്റേഷനിലെത്തിച്ചത്. ഗോവയിൽ നിന്ന് ക്രൈംബ്രാഞ്ചിന്റെ വാഹനത്തിൽ തന്നെയാണ് റോഡു മാർഗം ഇയാളെ എത്തിച്ചത്. തുടർന്ന് അറസ്റ്റും രേഖപ്പെടുത്തി. പേട്ട സി.ഐ സാബുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിന് ശേഷം റിമാൻഡ് ചെയ്യും. വധശ്രമം,ഭീഷണി ഉൾപ്പെടയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 11 മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഗോവയിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ച് ഓംപ്രകാശിനെ അറസ്റ്റുചെയ്തത്.
ജനുവരിയിൽ പാറ്റൂരിന് സമീപത്തുവച്ച് ഓംപ്രകാശും സംഘവും കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ, സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് അറസ്റ്റ്. ഗോവയിലെ കാസിനോകളിലും മറ്റുമായിരുന്നു ഓംപ്രകാശിന്റെ രഹസ്യ താമസം. ലോക്കൽ പൊലീസിന് പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ഓംപ്രകാശിനെ സ്റ്റേഷനിലെത്തിക്കും മുമ്പേ കൂട്ടാളികൾ തമ്പടിച്ചു പേട്ട സ്റ്റേഷനിൽ ഓംപ്രകാശിനെ എത്തിച്ചപ്പോൾ ഇയാളുടെ കൂട്ടാളികളും ഇവിടെ തമ്പടിച്ചിരുന്നു. വിവധ കാറുകളിലായി പൊലീസ് സ്റ്റേഷന്റെ പല ഭാഗങ്ങളിൽ ഇവരുണ്ടായിരുന്നു. ഇവർ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷന് മുന്നിൽ വൻ പൊലീസ് സന്നാഹമാണുണ്ടായിരുന്നത്. ഒരു എ.സി.പി മൂന്ന് സ്റ്റേഷനുകളിലെ സി.ഐ,എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്ന സുരക്ഷ ചുമതല. ഓംപ്രകാശിന്റെ രഹസ്യ പ്രവർത്തന മേഖലയും പാറ്റൂർ,പേട്ട കേന്ദ്രീകരിച്ചായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |