SignIn
Kerala Kaumudi Online
Saturday, 27 July 2024 1.14 PM IST

അഞ്ചേക്കറും കാറും വാഗ്ദാനം ചെയ്തു, പോരാ... ബിഎംഡബ്ല്യു നിര്‍ബന്ധം, ഒപ്പം 15 ഏക്കറും സ്വര്‍ണവും വേണമെന്നും ശാഠ്യം

shahna

തിരുവനന്തപുരം: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് പിന്നാലെ വിവാഹം മുടങ്ങിയ മനോവിഷമത്തില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, സുഹൃത്തായ യുവാവിന്റെ ബന്ധുക്കള്‍ക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. വെഞ്ഞാറമ്മൂട് സ്വദേശിനി ഷഹ്നയുടെ മരണത്തിന് കാരണം ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ വിവാഹം മുടങ്ങിയതാണ്. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡോക്ടറായ സുഹൃത്തിനെ ഒരു വര്‍ഷത്തോളമായി ഷഹ്നയ്ക്ക് പരിചയമുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ അഞ്ചേക്കര്‍ സ്ഥലവും ഒരു കാറും സ്ത്രീധനമായി നല്‍കാമെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ അത് പോരെന്നും കാര്‍ ബിഎംഡബ്ല്യു തന്നെ വേണമെന്നും 15 ഏക്കര്‍ സ്ഥലവും സ്വര്‍ണവും വേണമെന്നും ശാഠ്യം പിടിക്കുകയായിരുന്നു. ഇത് കഴിയില്ലെന്ന് പറഞ്ഞതോടെയാണ് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ ഭാഗമായി ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആവശ്യം. ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ സ്ത്രീധനം വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു.

പിജി പഠനകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം പൊലീസില്‍ നല്‍കിയ മൊഴിയില്‍ ആരോപിച്ചു.വിവാഹത്തിനായി വീടിന്റെ പെയിന്റ് പണിയുള്‍പ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയതെന്നും കുടുംബം ആരോപിച്ചു.

വിവാഹം മുടങ്ങിയതിന് പിന്നാലെ ഷഹ്ന ഡിപ്രഷനുള്‍പ്പെടെ അനുഭവിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു. ഷഹ്നയുടെ മരണത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.ബന്ധുക്കളുടെ ആരോപണം സാധൂകരിക്കുന്ന വാക്കുകള്‍ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും ഉണ്ടായിരുന്നു. 'വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നല്‍കാന്‍ എനിക്കാരുമില്ല. സ്‌നേഹബന്ധത്തിന് ഈ ഭൂമിയില്‍ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- എന്നായിരുന്നു ഷഹ്നയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കും. ഷഹ്നയുടെ മൊബൈല്‍ ഫോണും പരിശോധനയ്ക്ക് വിധേയമാക്കും.സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പിജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഇരുപത്തേഴുകാരി ഷഹ്നയെ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.