
ന്യൂഡൽഹി: തലസ്ഥാന നഗരത്തിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി രാഹുൽ മീണ (23) ഡൽഹിയിൽ എത്തുന്നതിന് മുമ്പ് രാജസ്ഥാനിൽ വച്ച് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമർ കോളണിയിലാണ് മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ രാഹുൽ മീണ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
എട്ട് മാസത്തോളം ഇയാൾ ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്കായി നിന്നിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഐഐടി ബിരുദധാരിയും യുപിഎസ്സി ഉദ്യോഗാർത്ഥിയുമായ 22 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം. ഫോൺ ചാർജർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുൻപ് യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ മീണ ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും അതിനായി അയാൾ കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങാറുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വൻ സുരക്ഷവലയമുള്ള വീട്ടിലേക്ക് കടന്നാണ് പ്രതി കൃത്യം നടത്തിയത്. ഓരോ നിലയിലും ലോക്കുകളും ആക്സസ് പോയിന്റുകളും ലിഫ്റ്റ് എൻട്രിയും ഉൾപ്പെടെ ഈ വീട്ടിലുണ്ട്. യുവതി ഉണ്ടായിരുന്ന മുറിയിലേക്ക് എത്താൻ കുറഞ്ഞത് നാല് പൂട്ടുകളെങ്കിലും തുറക്കേണ്ടതുണ്ട്. ഒരു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട രാഹുൽ മീണയ്ക്ക് ഈ കോഡുകളെക്കുറിച്ചും ജോലിക്കാർക്കായി വച്ചിരുന്ന അധിക താക്കോലുകളെക്കുറിച്ചും അറിവുണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് ഇയാൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയതെന്ന് പൊലീസ് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |