തിരുവനന്തപുരം: ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പ്രതിയായ റുവൈസിന്റെ പിതാവിലേക്കും. സ്ത്രീധനം ചോദിച്ചതിൽ പിതാവിനും പങ്കുണ്ടെന്ന് ഷഹനയുടെ കുടുംബം മൊഴി നൽകിയ സാഹചര്യത്തിലാണ് ഇത്. ഇന്നുതന്നെ ചോദ്യംചെയ്യൽ ഉണ്ടാകുമെന്നാണ് വിവരം. ഇതിനുശേഷമായിരിക്കും പ്രതിചേർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. മറ്റുബന്ധുക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചേക്കും. 150 പവനും ഒന്നരക്കോടി രൂപയും ബിഎംഡബ്ള്യു കാറുമാണ് സ്ത്രീധനമായി ചോദിച്ചതെന്നാണ് റിപ്പോർട്ട്.
ഷഹനയും റുവൈസും സൗഹൃദത്തിലാകുന്നത് ആറു മാസങ്ങൾക്കു മുൻപാണ്. അത് പ്രണയമായി വളർന്നു. ഇക്കഴിഞ്ഞ നവംബർ 10നാണ് റുവൈസ് വിവാഹ അഭ്യർത്ഥനയുമായി ഷഹനയുടെ വീട്ടിൽ എത്തുന്നത്. മകളുടെ ഭാവി വരനെ പറ്റി ഷഹനയുടെ വീട്ടുകാർ തിരക്കിയപ്പോൾ നാടായ കരുനാഗപ്പള്ളിയിലും കോളേജിലും നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്. പി.ജി ഡോക്ടേഴ്സ് അസോസിയേഷന്റെ തീപ്പൊരി നേതാവ്. വിവാഹ ആലോചനയായി മുന്നോട്ട് പോകാൻ തന്നെ ഷഹനയുടെ കുടുംബം തീരുമാനിച്ചു.
പിറ്റേ ആഴ്ച ഷഹനയുടെ സഹോദരനും ബന്ധുക്കളും റുവൈസിന്റെ വീട്ടിൽ എത്തി. സംസാരത്തിനിടെയാണ് ഡിമാന്റുകൾ ഒന്നൊന്നായി അറിയിച്ചത്. ഭീമമായ സ്ത്രീധന ആവശ്യം കേട്ട് ഞെട്ടിയെന്ന് ഷഹനയുടെ സഹോദരൻ ജാസിൻ പറഞ്ഞു.
സ്ത്രീധനം ചോദിക്കുന്ന കുടുംബത്തിലേക്ക് സഹോദരിയെ വിവാഹംകഴിപ്പിച്ച് വിടാൻ താത്പര്യം തോന്നിയില്ല. പക്ഷേ, ഷഹനയ്ക്ക് അയാളോടുള്ള ഇഷ്ടം കാരണം ഉപേക്ഷിക്കാനും തോന്നിയില്ല. 50 ലക്ഷവും 50 പവനും വസ്തുവും ഉറപ്പു പറഞ്ഞു. പക്ഷേ, റുവൈസിന്റെ പിതാവ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. നിരാശനായി സഹോദരൻ മടങ്ങി.
കൂട്ടുകാർക്കു മുന്നിലുംകൊച്ചാക്കി
റുവൈസിന് മനംമാറ്റമുണ്ടാകുമെന്ന് വിശ്വസിച്ച് ഷഹന കാത്തിരുന്നെങ്കിലും ഒരു അനുകൂല നിലപാടും ഉണ്ടായില്ല. മാത്രമല്ല സുഹൃത്തുക്കളുടെ മുൻപിൽ വച്ച് 'ബി.എം. ഡബ്ല്യൂ കാറും ഒരു കോടിയും തരാനുണ്ടോ. എന്നാൽ ഞാൻ കെട്ടിക്കോളാം" എന്ന് കളിയാക്കുകയും ചെയ്തു. ഇത് ഷഹനയ്ക് സഹിക്കാനായില്ല. ഷഹനയെ അലട്ടിയിരുന്നത് വീണ്ടും കോളേജിൽ റുവൈസിനെ കാണേണ്ടിവരുമല്ലോ എന്ന ചിന്തയാണ്. അവൾ വിഷാദ രോഗത്തിന്റെ വക്കിലെത്തി. ഷഹന അവസാനമായി വീട്ടിൽ വന്നു മടങ്ങിയിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളൂ.
പിതാവിന്റെ വിയോഗത്തിൽ നിന്ന് കരകയറും മുൻപേ
തന്റെ എല്ലാമായിരുന്ന പിതാവ് അബ്ദുൽ അസീസിന്റെ ഒരു വർഷം മുൻപുള്ള മരണം ഷഹനയെ വല്ലാതെ തളർത്തിയിരുന്നു. മകളെ അറിയപ്പെടുന്ന ഒരു ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ചിരുന്നത് അദ്ദേഹമാണ്. എറെക്കാലം ഗൾഫിലായിരുന്നു. മൂത്ത മകൾ സറിനെ വിവാഹം കഴിപ്പിച്ചുവിട്ടു. ബന്ധുക്കളെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. ഇതിനിടെയാണ് കാൻസർ ബാധിതനാകുന്നത്. ചികിത്സയ്ക്ക് ലക്ഷങ്ങൾ മുടക്കിയെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുടുംബം സാമ്പത്തികമായും പിന്നോട്ടായി. മകൻ ജാസിൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറാണ്.
റുവൈസിന്റെ പങ്ക് ആദ്യം പൊലീസ് മറച്ചു
അതേസമയം, ഡോ ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ സഹപാഠിയും മെഡിക്കൽ കോളേജ് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന ഡോ. ഇഎ റുവൈസിന്റെ പേരും പങ്കും ആദ്യ ദിവസം പൊലീസ് മറച്ചുവച്ചു. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിട്ടും സ്ത്രീധനത്തെ കുറിച്ച് പരാമർശമുണ്ടായിട്ടും പൊലീസ് ആദ്യ ഘട്ടത്തിൽ കേസെടുക്കാൻ മുതിർന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് നിലപാട് മാറ്റിയത്. വിവാഹ ആലോചന നടക്കുമ്പോൾ റുവൈസ് വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇത് നൽകാൻ കഴിയാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും ഷഹനയുടെ കുറിപ്പിലുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
ഷഹന മരിച്ച ദിവസം തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വഭാവികമായ മരണത്തിന് മാത്രമാണ് കേസെടുത്തത്. സ്ത്രീധന ആരോപണമോ ആർക്കെങ്കിലുമെതിരെ ആരോപണോ ഇല്ലെന്നായിരുന്നു പൊലീസ് വാദം. സ്തീധനത്തെ കുറിച്ച് സഹോദരൻ നൽകിയ മൊഴിയും പൊലീസ് പരിഗണിച്ചില്ല. ചൊവ്വാഴ്ച ഷഹനയുടെ മാതാവിന്റെയും സഹോദരിയുടെയും മൊഴി എടുത്ത ശേഷമാണ് റുവൈസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |