നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികളെ സംബന്ധിച്ചിടത്തോളം, അതിനെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന സംഗതികളിലൊന്നാണ് നമ്മുടെ മനോഭാവമെന്നത്, യുക്തിസഹമായി ചിന്തിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന എല്ലാ മനുഷ്യർക്കും അറിയാവുന്ന സുപ്രധാന കാര്യമാണ്! ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾ ജീവിക്കുന്ന സമൂഹത്തിൽ അയാളുടെ സ്ഥാനം എവിടെയാണെന്ന് സമൂഹം നിശ്ചയിക്കുന്നത്, സമൂഹത്തോടുള്ള ആ വ്യക്തിയുടെ മനോഭാവം വിലയിരുത്തിയാണെന്നതും ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇവിടെയിപ്പോൾ സൂചിപ്പിച്ച കാര്യങ്ങൾ, സമൂഹത്തിലെ വ്യക്തികളെന്ന നിലയിൽ സമൂഹം നമുക്കു മാർക്കിടുന്നതിനെപ്പറ്റിയാണെങ്കിലും, ഞാൻ നിങ്ങളോട് ശരിക്കും പറയാൻ ആഗ്രഹിക്കു ന്നത് നമ്മൾ ജീവിതത്തിൽ സ്വയം മാർക്കിടുന്നതിനെപ്പറ്റിയാണ്!""
ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ ഒരു ചെറുപുഞ്ചിരിയോടെ നോക്കിയപ്പോൾ മിക്ക മുഖങ്ങളും ഇതുവരെ തങ്ങൾ കേട്ടിട്ടില്ലാത്ത ഏതോ ഗുണപാഠകഥ കേൾക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു!ഇതു മനസ്സിലാക്കിയ പ്രഭാഷകൻ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു: ''ഞാൻ കഥയൊക്കെ പറഞ്ഞുതരാം, പക്ഷേ കഥ കുറച്ചു പഴക്കമുള്ളതാണ്. നിങ്ങൾക്കു രസിക്കുമോയെന്നും അറിയില്ല! എന്നാൽ ഇതിവൃത്തത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല!""
ഇത്രയും പറഞ്ഞ ശേഷം പ്രഭാഷകൻ വളരെ വാത്സല്യപൂർവ്വം സദസ്യരെയാകെ ഒന്നു നോക്കി. കഥ കേൾക്കാനുള്ള അവരുടെ കമ്പം അറിയാവുന്ന അദ്ദേഹം, അവരുടെ ജിജ്ഞാസ വർദ്ധിപ്പിക്കാനായായിരുന്നു അത്തരമൊരു ആമുഖം അവതരിപ്പിച്ചത്. താൻ പറയുന്നത് സശ്രദ്ധം എല്ലാവരും കേൾക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഇതറിയാവുന്ന സദസ്യർ ശരീരഭാഷ കൊണ്ടുതന്നെ, തങ്ങൾ പ്രഭാഷകനെ ശ്രവിക്കാൻ തയ്യാറെടുത്തിരിക്കുന്നതായി ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നതു പോലെയായിരുന്നു.
പ്രഭാഷകൻ തുടർന്നു: ''മൂന്നു തൊഴിലാളികൾ കല്ലുവെട്ടുകയായിരുന്നു. ആ നട്ടുച്ചനേരത്ത് സൂര്യഭഗവാൻ അക്ഷരാർത്ഥത്തിൽ ജ്വലിക്കുകയായിരുന്നു. അതു കാര്യമാക്കാതെ മൂവരും തങ്ങളുടെ ജോലി ആത്മാർത്ഥമായി ചെയ്യുകയാണ്. ഈ കാഴ്ച കാണാനിടയായ ഒരാൾ ആ കല്ലുവെട്ടു തൊഴിലാളികളിൽ ഒരാളെ സമീപിച്ച് ചോദിച്ചു:""നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്?ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽനിന്ന് തെല്ലും ശ്രദ്ധതിരിക്കാതെ അയാൾ പറഞ്ഞു: 'നിങ്ങൾക്കു കണ്ണില്ലേ, ഞാൻ കല്ലുവെട്ടുകയല്ലേ? നിങ്ങൾ അതു കാണുന്നില്ലേ?"
ആഗതൻ അയാളെ സസൂഷ്മം നിരീക്ഷിച്ചു. അതെ, അയാൾ പറഞ്ഞത് നൂറുശതമാനം ശരിയാണ്, അയാൾ കല്ലുവെട്ടുകയായിരുന്നു. അതിനുശേഷം അദ്ദേഹം അടുത്ത തൊഴിലാളിയോട് അതേ ചോദ്യം ആവർത്തിച്ചു. അയാളും ചെയ്തുകൊണ്ടിരുന്ന ജോലിയിൽ നിന്ന് ഒട്ടും ശ്രദ്ധതിരിക്കാതെ പറഞ്ഞു: 'ഞാൻ, എന്റെ ഭാര്യയും മക്കളും, എന്റെയും എന്റെ ഭാര്യയുടെയും മാതാപിതാക്കളുമടങ്ങുന്ന ഭാരിച്ച എന്റെ കുടുംബത്തെ പോറ്റാനായി ചോര നീരാക്കുകയല്ലേ? നിങ്ങൾ കാണുന്നില്ലേ?" അവിടെങ്ങും അയാളുടെ കുടുംബത്തിലെ ഒരാളിന്റെയും സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെങ്കിലും അയാൾ ചെയ്തുകൊണ്ടിരുന്ന ജോലിയോടുള്ള അയാളുടെ മനോഭാവമാണല്ലോ ആ വാക്കുകളിൽ നിന്ന് വെളിവായത്! തുടർന്ന്, അദ്ദേഹം മൂന്നാമത്തെ തൊഴിലാളിയെയും സമീപിച്ച് അപ്രകാരം ചോദിച്ചു. ചോദ്യംകേട്ട ഉടൻ തന്നെ, ആ തൊഴിലാളി മുഖമുയർത്തി ചോദ്യകർത്താവിനെ നോക്കി ചെറുപുഞ്ചിരിയോടെ പറഞ്ഞു: 'ഞാനൊരു അതിമനോഹര ദേവാലയ നിർമ്മിതിയിൽ ഭാഗഭാക്കായിക്കൊണ്ടിരിക്കുകയാണ്!"
മറുപടികേട്ട് ചോദ്യകർത്താവ് വീണ്ടും ചോദിച്ചു: 'അതെങ്ങനെ?"അതിനു മറുപടിയായി വളരെ അഭിമാനപൂർവ്വം അയാൾ തുടർന്നു: 'ഇവിടെ ഞങ്ങൾ വെട്ടുന്ന കല്ലുകൾ ഉപയോഗിച്ചാണ് ആ മനോഹര ദേവാലയം പണിതുയർത്തുന്നത്! ഇനി വരാൻപോകുന്ന നിരവധി തലമുറകൾക്കുകൂടി വേണ്ടിയാണല്ലോ അതു നിർമ്മിക്കുന്നത്. അപ്പോൾ, അത്തരമൊരു നിർമ്മാണം മഹത്തരമായൊരു കർമ്മമല്ലേ! അപ്രകാരം, ഞാനും ആ അർത്ഥവത്തായ മനോഹരകർമ്മത്തിൽ ഭാഗഭാക്കാവുകയാണല്ലോ!"
ഇത്രയും പറഞ്ഞ ശേഷം പ്രഭാഷകൻ നിറഞ്ഞ പുഞ്ചിരിയോടെ സദസ്യരെ നോക്കിയപ്പോൾ എല്ലാവരും കഥയുടെ ബാക്കിഭാഗം കേൾക്കാൻ തയ്യാറായിരിക്കുന്ന കാഴ്ചയാണ് കണ്ടത്. സംതൃപ്തിയോടെ അദ്ദേഹം തുടർന്നു: ''ഒരേ ജോലിയിൽ ഏർപ്പെട്ടിരുന്ന മൂന്നു തൊഴിലാളികളുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടും നിങ്ങൾ കണ്ടല്ലോ?ഒരാൾ വെറും കല്ലുവെട്ടുകാരനായി സ്വയം മാർക്കിട്ട് പരിചയപ്പെടുത്തിയപ്പോൾ, അടുത്തയാൾ താനൊരു ഭാരിച്ച കുടുംബം പോറ്റാൻ ചോരനീരാക്കുന്ന ത്യാഗസമ്പന്നനായി അറിയപ്പെടുന്നതിലാണ് സായൂജ്യം കണ്ടെത്തിയത്! എന്നാൽ മൂന്നാമത്തെ ആളിനോ, ആ മനോഹര ദേവാലയ നിർമ്മിതിയിൽ ഭാഗഭാക്കാവുന്ന മഹദ്വ്യക്തിയാണ് താനെന്നതാണ് സ്വയം വിലയിരുത്തൽ! അതിനാലാണ് പറയുന്നത്, വ്യക്തിയല്ല, വ്യക്തിത്വമാണ് പ്രധാനമെന്ന്. ഇനി നിങ്ങൾതന്നെ തീരുമാനിക്കുക- കഥയിലെ ഏതു തൊഴിലാളിക്കൊപ്പമാണ് നിങ്ങളെന്ന്!""
ഇപ്രകാരം പ്രഭാഷകൻ പറഞ്ഞു നിർത്തിയപ്പോൾ, ഓരോ തൊഴിലാളിയേയും വിലയിരുത്തുകയായിരുന്നു, സദസ്യർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |