കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. വനിതാ ആവകാശ പ്രവർത്തക വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ എന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. ദിവസങ്ങൾക്ക് മുമ്പ് നൽകിയ പരാതിയിൽ ഏറെ വൈകിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്റെ തട്ടം പ്രസ്താവനയ്ക്ക് പിന്നാലെ ഉമർ ഫൈസി ഒരു ചാനൽ ചർച്ചയിൽ നടത്തിയ പരാമർശമാണ് പരാതിക്ക് കാരണമായത്.
തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബറിൽ പരാതി നൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
പിന്നീട് നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിൽ വി പി സുഹ്റ പ്രതിഷേധിക്കുകയും ചെയ്തു. പരിപാടിയിൽ അതിഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് തന്റെ പരാതിയിൽ കേസെടുക്കാത്തതിനെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയെന്നും വി പി സുഹ്റ വിമര്‍ശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |