തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പലയിടങ്ങളിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വനിതാ നേതാക്കൾ ഉൾപ്പെടെ നിരവധിപേരാണ് പ്രകടനങ്ങളിൽ പങ്കെടുത്തത്.
രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ പിന്നീട് ബലം പ്രയോഗിച്ചാണ് നീക്കിയത്.
പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് മുദ്രാവാക്യം വിളിച്ച് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാഹുലിന്റെ ജില്ലയായ പത്തനംതിട്ടയിലെ അടൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കൊല്ലത്തും കണ്ണൂരിലും പ്രതിഷേധങ്ങൾ നടന്നു. കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. കോട്ടയം തിരുനക്കരയിൽ എം.സി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ കളക്ടറേറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം പതിപ്പിച്ച കോലം പൊലീസ് ജീപ്പിന് മുകളിലിട്ട് കത്തിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |