പള്ളിക്കൽ: മടവൂർ ഗ്രാമപഞ്ചായത്ത് പൊതു മാർക്കറ്റിലെ മാലിന്യശേഖരം കച്ചവടക്കാർക്കും ചന്തയിലെത്തുന്നവർക്കും ഭീഷണിയാകുന്നു. ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന വഴി വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ചാക്കിൽ നിറച്ചതും അല്ലാതെയും തുറസായ സ്ഥലത്ത് കൊണ്ടിട്ടിരിക്കുകയാണിപ്പോൾ. പൊതു മാർക്കറ്റ് പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പ്രധാന മാർക്കറ്റിന്റെ പ്രവർത്തനം ഏതാണ്ട് നിശ്ചലമായി. നാമമാത്ര കച്ചവടക്കാർ മാത്രമാണിപ്പോൾ മാർക്കറ്റിലെത്തുന്നത്. അടുത്തിടെ കമ്യൂണിറ്റി ഹാളിനടുത്തും ചന്തയിലുമായി രണ്ട് തവണ ഈ മാലിന്യക്കെട്ടുകൾക്ക് തീപിടിച്ചത് നാട്ടുകാർക്ക് ആശങ്കയുണ്ടാക്കി. തീ കെടുത്താൻ അഗ്നിശമന സേനയുടെ പ്രവർത്തനവും ആവശ്യമായിവന്നു. മാലിന്യക്കൂമ്പാരത്തിന് ഇനിയും തീ പിടിച്ചാൽ അത് പ്രദേശവാസികൾക്കും മറ്റും ഉണ്ടാകുന്ന നഷ്ടം വളരെ വലുതാകുമെന്നാണ് വിലയിരുത്തൽ.
ഉപേക്ഷിക്കപ്പെട്ട പദ്ധതികൾ
രണ്ട് വർഷം മുമ്പ് മാർക്കറ്റിനുള്ളിൽ സ്ഥാപിച്ച വഴിയിടം ഇന്ന് പ്രവർത്തന രഹിതമാണ്. വെള്ളത്തിന്റെ അഭാവമാണ് പ്രവർത്തന തടസത്തിന് കാരണമായത്. തൊട്ടടുത്ത് 3 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച പമ്പ് ഹൗസും കാഴ്ചവസ്തുവായി മാറി. ഇപ്പോൾ മാലിന്യക്കൂനയ്ക്കിടയിലൂടെ പണിപ്പെട്ടു നോക്കിയാൽ അടച്ചുപൂട്ടിയ ടേക്ക് എ ബ്രേക്ക് കെട്ടിടം കാണാൻ കഴിയും. കാടുകയറി നശിക്കാൻ തുടങ്ങിയ കെട്ടിടം പിന്നീട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ ജിം നടത്തുന്നതിനായി പദ്ധതിയുണ്ടാക്കിയെങ്കിലും പിന്നീട് അതും ഉപേക്ഷിക്കപ്പെട്ടു.
മാലിന്യം സൂക്ഷിക്കാൻ ഇടമില്ല
ജൈവ പച്ചക്കറി കൃഷി കർഷകർ ഏറെയുള്ള പഞ്ചായത്തിൽ അതിനായി വിപുലമായ ഒരു പൊതു വിപണന കേന്ദ്രം ഈ മാർക്കറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചാൽ കർഷകർക്ക് അതൊരനുഗ്രഹമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഹരിതകർമ്മസേന തുടർന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സുരക്ഷിതമായി ശേഖരിക്കാൻ മാർക്കറ്റിനുള്ളിൽ ഷെഡ് നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്ത് ഇതിനകം നടപടി സ്വീകരിച്ചെങ്കിലും നിലവിൽ ശേഖരിച്ച മാലിന്യം നിറച്ച ചാക്കു കെട്ടുകൾ നീക്കംചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |