തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണന, പ്രതികാര സമീപനം എന്നിവയ്‌ക്കെതിരെ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ സമരം സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. രാവിലെ 11ന് ജന്തർ മന്തറിലാണ് സമരം . മുഖ്യമന്ത്രി പിണറായി വിജയനും, മുഴുവൻ മന്ത്രിമാരും, ഇടത് എം.എൽ.എമാരും, എം.പിമാരും പങ്കെടുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു..
കേരള ഹൗസിൽ നിന്നും ജാഥയായി ജന്തർ മന്ദറിലെത്തിച്ചേരും. ജനപ്രതിനിധികളുടെ ഡൽഹി പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ കേന്ദ്രങ്ങളിലും 8ന് വൈകുന്നേരം 4 മുതൽ ആറ് വരെ ജനകീയ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ബൂത്തുകൾ കേന്ദ്രീകരിച്ചും ഗൃഹസമ്പർക്കങ്ങൾ നടത്തി സമര സന്ദേശം ജനങ്ങളിലെത്തിക്കും.
കേന്ദ്ര പദ്ധതി വിഹിതം, ജി.എസ്.ടി നഷ്ടപരിഹാരം എന്നിവയിലടക്കം പൂർണമായും നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. കടമെടുക്കാൻ പോലുമുള്ള അവകാശം നിഷേധിക്കുന്നു.കെ-ഫോൺ പദ്ധതിക്കെതിരെ പ്രതിപക്ഷനേതാവ് കേസ് കൊടുത്തത് വൻകിട കമ്പനിക്കാരെ സഹായിക്കാനാണ്. 2019ൽ ആരംഭിച്ച പദ്ധതിക്കെതിരെ 2024ലാണ് കോടതിയെ സമീപിക്കുന്നത്. വലിയ പ്രഹരമാണ് ഹൈക്കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. പ്രതിപക്ഷ നേതാവായിരിക്കാൻ സതീശന് ധാർമ്മികമായി അർഹതയില്ല.നശീകരണ വാസന തുടരുന്നത് പ്രതിപക്ഷ നേതാവിന് ഭൂഷണമല്ല. സതീശനെ തിരുത്താൻ പാർട്ടി തയ്യാറാവണം.
കരുവന്നൂർ ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമാണ്. കേരളത്തിന്റെയാകെ രാഷ്ട്രീയ പ്രശ്‌നമല്ല. മന്ത്രി രാജീവ് വലിയ തെറ്റ് ചെയ്തെന്ന തരത്തിൽ വാർത്ത നൽകുന്നത് എന്ത് പത്രധർമ്മമാണ്.?.വാർത്ത നൽകി ആളുകളെ കളങ്കപ്പെടുത്തരുത്. അഴിമതിയും സാമ്പത്തിക ക്രമക്കേടും നടത്താൻ സി.പി.എം ഒരാളെയും സമ്മതിക്കില്ലെന്നും
ഇ.പി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |