തിരുവനന്തപുരം: ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കുന്നതിനോട് മുഖംതിരിച്ച് കേരളം. 3800.93കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ-റെയിൽ സമർപ്പിച്ചപ്പോഴാണ് പകുതി ചെലവായ 1900.47കോടി സംസ്ഥാനം വഹിക്കുമെന്ന ഉറപ്പ് റെയിൽവേ ആവശ്യപ്പെട്ടത്. ഇതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ 'കേരളകൗമുദി'യോട് പറഞ്ഞു. പകുതി ചെലവ് വഹിക്കാൻ സർക്കാർ തീരുമാനിച്ചതായി അറിയില്ലെന്ന് കെ-റെയിൽ കോർപറേഷനും അറിയിച്ചു.
പകുതി ചെലവ് വഹിക്കാൻ മന്ത്രിസഭായോഗം 2021ജനുവരിയിൽ തീരുമാനിച്ചിരുന്നു. അന്ന് 2815കോടിയായിരുന്നു ചെലവ്. അടുത്തിടെ എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് റെയിൽവേ വീണ്ടും ഉറപ്പുതേടിയത്. കെ-റെയിൽ തയ്യാറാക്കിയ 3347.35കോടിയുടെ എസ്റ്റിമേറ്റിൽ മാറ്റംവരുത്തിയാണ് റെയിൽവേ അംഗീകരിച്ചത്. ചെലവ് പങ്കിടാമെന്ന് സംസ്ഥാനം ധാരണാപത്രം ഒപ്പിടാത്തതിനാൽ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനയച്ചിട്ടില്ല. സാമ്പത്തികമായി ലാഭകരമല്ലെന്ന് വിലയിരുത്തുന്ന പദ്ധതികളിലാണ് 50%ചെലവ് ആവശ്യപ്പെടുക.
അങ്കമാലി-ശബരി പാതയ്ക്ക് ബദലായി ചെങ്ങന്നൂർ- പമ്പ എലിവേറ്റഡ് പാതയ്ക്ക് സർവേ പുരോഗമിക്കുകയാണ്. രണ്ട് പദ്ധതിരേഖകളും താരതമ്യം ചെയ്ത് അന്തിമ തീരുമാനമെന്നാണ് റെയിൽവേയുടെ നിലപാട്. അങ്കമാലി-ശബരി പാത ശബരിമല തീർത്ഥാടകർക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ വികസനത്തിനും ഉതകും. ഭാവിയിൽ പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാം. ഏത് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് റെയിൽവേ അറിയിക്കണമെന്ന് സംസ്ഥാനം നിലപാടെടുക്കാൻ കാരണമിതാണ്. അങ്കമാലി-കാലടി 7കി.മീ.പാതയും പെരിയാറിൽ മേൽപ്പാലവുമാണ് ഇതുവരെ നിർമ്മിച്ചത്. കാലടി-എരുമേലി 104കി.മീ നിർമ്മിക്കാനുണ്ട്.
''ചെലവ് പങ്കിടാനാവശ്യപ്പെട്ട കത്ത് സർക്കാരിന് കിട്ടിയിട്ടില്ല. കാര്യങ്ങൾ വ്യക്തമായി അറിഞ്ഞശേഷം തീരുമാനിക്കാം. പിങ്ക് ബുക്കിലെ നിരവധി പദ്ധതികൾ റെയിൽവേ ഇഴയ്ക്കുകയാണ്''
-വി.അബ്ദുറഹിമാൻ, മന്ത്രി
ചൂളംവിളി കാത്ത്
മൂന്നുപതിറ്റാണ്ട്
1997
റെയിൽവേ ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു
2015
പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാനം
2017
എസ്റ്റിമേറ്റ് 2815കോടിയായി പുതുക്കി
2018
ചെലവ് പങ്കിടലിൽ നിന്ന് സംസ്ഥാനം പിന്മാറി
2019
ദക്ഷിണറെയിൽവേ പദ്ധതി മരവിപ്പിച്ചു
2020
എസ്റ്റിമേറ്റ് 3347കോടിയായി ഉയർന്നു
2021
പകുതി ചെലവ് വഹിക്കാമെന്ന് സർക്കാർ
2023
കേന്ദ്രബഡ്ജറ്റിൽ 100കോടി വകയിരുത്തി
2024
എസ്റ്റിമേറ്റ് 3800.93കോടിയായി പുതുക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |