തിരുവനന്തപുരം: സ്തനാർബുദം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആശുപത്രികളിൽ കൂടി മാമോഗ്രാം സംവിധാനമൊരുക്കുന്നു. നിലവിൽ കാൻസർ സെന്ററുകളിലും പ്രധാന മെഡിക്കൽ കോളേജുകളിലുമാണ് ഈ സേവനം ലഭ്യമാകുന്നത്.
2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എൽ വഴി എട്ട് ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, പാല ജനറൽ ആശുപത്രികളിലും തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലുമാണ് മാമോഗ്രാംയന്ത്രം എത്തുന്നത്. ഇതിൽ 5 ആശുപത്രികളിൽ മെഷീനുകൾ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളിൽ കൂടി ഉടൻ എത്തുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
സ്തനാർബുദം തുടക്കത്തിൽ കണ്ടെത്താൻ സഹായിക്കുന്ന മാമോഗ്രാം എക്‌സ്‌റേ പരിശോധനയാണ്.
നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തിൽ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് സ്തനാർബുദമല്ലെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |