തിരുവനന്തപുരം: നവംബർ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും.
എൻ.സി.സി, എൻ.എസ്.എസ്, സാമൂഹ്യ സന്നദ്ധസേന, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് വോളന്റിയർമാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഫെബ്രുവരി ഒന്ന് മുതൽ 7വരെ സംസ്ഥാന വ്യാപകമായി വിവരശേഖരം നടത്തും. ഏപ്രിൽ ഒന്നുമുതൽ ജൂലായ് 31 വരെ പഠിതാക്കൾക്ക് പരിശീലനം നൽകും. പഠിതാക്കളുടെ മൂല്യനിർണയം ആഗസ്റ്റിൽ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം, ജില്ല എന്നീ തലങ്ങളിലെ പൂർത്തീകരണ പ്രഖ്യാപനം ഒക്ടോബറിൽ നടക്കും. നവംബർ ഒന്നിന് സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായുള്ള പ്രഖ്യാപനം നടത്തും.
യോഗത്തിൽ മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി, ആർ.ബിന്ദു തുടങ്ങിയവരും സംസാരിച്ചു.
ബാസ്റ്റിൻ സാബുവിന് ഐ.പി.എസ്
തിരുവനന്തപുരം: കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം എസ്.പി ബാസ്റ്റിൻ സാബുവിന് ഐ.പി.എസ് പദവിയിലേക്ക് സ്ഥാനക്കയറ്റം അനുവദിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് വിജ്ഞാപനമിറക്കി. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് കൂടി പങ്കെടുത്ത യു.പി.എസ്.സിയുടെ സെലക്ഷൻ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. 2020ലെ ഐ.പി.എസ് സെലക്ഷൻ പട്ടികയിലുണ്ടായിരുന്ന ബാസ്റ്റിനെ വകുപ്പുതല നടപടിയുടെ പേരിൽ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ച് ബാസ്റ്റിൻ അനുകൂല വിധി നേടി. ഐ.പി.എസ് ലഭിച്ചതോടെ ബാസ്റ്റിന് 2027 മേയ് വരെ തുടരാം. പട്ടികയിൽ താത്കാലികമായി ഉൾപ്പെടുത്തിയ ജെ.കിഷോർ കുമാറിന് വകുപ്പുതല നടപടി തീർന്നശേഷം സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകുമ്പോൾ സ്ഥാനക്കയറ്റം നൽകും.
28 കോടി
ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്ത് 3008 പേർക്ക് ചികിത്സാ,മരണാനന്തര സഹായമായി 28.25കോടിരൂപ റിസ്ക് ഫണ്ടിൽ നിന്ന് അനുവദിക്കാൻ മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സഹകരണ വികസന ക്ഷേമനിധി ബോർഡ് യോഗം തീരുമാനിച്ചു. കണ്ണൂർ ജില്ലയിലാണ് കൂടുതൽ സഹായം നൽകിയത് 679. കുറവ് ഇടുക്കിയിൽ 16 പേർക്ക്. മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ,സെക്രട്ടറി മിനി ആന്റണി,രജിസ്ട്രാർ ടി.വി.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |