തിരുവനന്തപുരം: സംസ്ഥാന സർക്കാർ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം നിശ്ചലമായെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു. കേരള ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സെക്രട്ടറി കെ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ അഡ്വക്കേറ്റ് ടി.സി. വിജയൻ, വി.ശ്രീകുമാരൻ നായർ, കെ. എസ്. സനൽകുമാർ, വിനോബ താഹ, ഇടവനശ്ശേരി സുരേന്ദ്രൻ, ഇറവൂർ പ്രസന്നകുമാർ, ബിന്നി നാവായിക്കുളം, എസ്.എസ്.സുധീർ, കരിക്കകം സുരേഷ്, എം.എസ്. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
പ്രശ്നമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ
തൃശൂർ: സംസ്ഥാനത്തെ ഹിന്ദു-ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതി നൽകിയില്ലെന്ന പേരിൽ പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തുകയാണെന്നും തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിൽ. മൂവാറ്റുപുഴയിൽ സംഭവിച്ചതും ഇതു തന്നെയാണ്. ഇടതുപക്ഷവും കോൺഗ്രസും ഇവരെ പിന്തുണക്കുന്നു. അവരുടെ വിദ്യാർത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
എസ്.എഫ്.ഐക്കെതിരായ
വ്യാജപ്രചരണം അവസാനിപ്പിക്കണം
തിരുവനന്തപുരം: മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്.എഫ്.ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വം.
കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിറുത്താൻ എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. മൂവാറ്റുപുഴ നിർമ്മല കോളേജിൽ രണ്ട് വിദ്യാർത്ഥികൾ പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും പ്രിൻസിപ്പൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്.എഫ്.ഐയെ സ്നേഹിക്കുന്നവർ സത്യം തിരിച്ചറിയണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും സെക്രട്ടറി പി.എം. ആർഷോയും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
നിപയിൽ ആശ്വാസം, രോഗപ്പകർച്ചയുടെ സൂചനകളില്ല
ജാഗ്രത കൈവിടരുതെന്ന് മന്ത്രി വീണാ ജോർജ്
നിയന്ത്രണങ്ങളിൽ ഇളവു വരുത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പകർച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ മാത്രമാണ് ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഐ.സി.യുവിൽ ആരും ചികിത്സയിലില്ല. 472 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു.
നിപ നിയന്ത്രണങ്ങളിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് ഇളവു വരുത്താൻ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കും. ഐസൊലേഷനിലുള്ളവർ കൃത്യമായി ക്വാറന്റൈൻ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരും. മാസ്ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും മന്ത്രി പറഞ്ഞു.
വെദ്യുതി തടസം
പരിഹരിക്കാൻ
പ്രത്യേക സംഘം
തിരുവനന്തപുരം: ഉത്തര കേരളത്തിലെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ പ്രത്യേക സംഘത്തെ അയക്കണമെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്നുള്ള നടപടിക്രമങ്ങൾ കെ.എസ്.ഇ.ബി ആരംഭിച്ചു. തെക്കൻ കേരളത്തിലെ സെക്ഷൻ ഓഫീസുകളിലെ ജീവനക്കാരെ എത്തിച്ച് കാറ്റിലും മഴയിലും തകർന്ന ട്രാൻസ്ഫോർമറുകളും,വൈദ്യുതി തൂണുകളും,ലൈനുകളും പുനഃസ്ഥാപിക്കണമെന്നാണ് നിർദ്ദേശം. വൈദ്യുതി ബന്ധം നഷ്ടപ്പെട്ട ഓരോ വീട്ടിലും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകറിനു നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |