ആലപ്പുഴ: കുടിവെള്ളത്തിനായി കുത്തിയ കുഴിയിൽ നിന്ന് പ്രകൃതി വാതകം പ്രവഹിച്ചതിന്റെ കാരണമറിയാൻ ആകാംക്ഷയോടെ നാട്. ആലപ്പുഴ നഗരസഭാ പരിധിയിൽ തോണ്ടൻകുളങ്ങര പുന്നയ്ക്കൽ വീട്ടിൽ വിക്ടർ, ഇന്ദിരാ ജംഗ്ഷന് സമീപം നിർമ്മിക്കുന്ന വീട്ടിലാണ് വെള്ളിയാഴ്ച വൈകുന്നേരം 17 മീറ്റർ ആഴത്തിൽ കുഴൽകിണറിന് കുത്തിയ കുഴിയിൽ നിന്ന് പ്രകൃതി വാതകം ശക്തിയായി പ്രവഹിച്ചത്. ഗന്ധമില്ലാതെ വാതകം പ്രവഹിക്കുന്നത്കണ്ട തൊഴിലാളികൾ തീ കത്തിച്ച് നോക്കിയതോടെ ആളിപ്പടർന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. താൽക്കാലിക വാൽവ് ഉപയോഗിച്ച് ഇപ്പോൾ പൈപ്പ് അടച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ഭൂർഗർഭ ജലവകുപ്പിന്റെ ഇന്നത്തെ പരിശോധന കൂടി പൂർത്തിയായാൽ മാത്രമേ ഏത് വാതകം, എന്ത് കാരണത്താൽ പ്രവഹിക്കുന്നു എന്നീ ചോദ്യത്തിന് ഉത്തരമാകു. വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന വിക്ടറും കുടുംബവും അടുത്തആഴ്ച വീടിന്റെ പാലുകാച്ചൽ നിശ്ചയിച്ചിരിക്കെയാണ് 'വാതകപ്രശ്നം' തലപൊക്കിയത്. അതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെടണേ എന്ന പ്രാർത്ഥനയിലാണ് കുടുംബം.
രത്നമ്മയുടെ ബുദ്ധി
വിക്ടറിന്റെ മുന്നിലുണ്ട് !
വിക്ടറിന്റെ കുടുംബത്തിന്റെയും സമാനഅനുഭവത്തിലൂടെ പതിമൂന്ന് വർഷം മുമ്പ് കടന്നുപോയവരാണ് ആറാട്ടുവഴി ചിറപ്പറമ്പിൽ കാർത്തികയിൽ രത്നമ്മയും കുടുംബവും. കുഴൽക്കിണറിന് വേണ്ടി പതിനാറ് മീറ്റർ ആഴത്തിൽ കുഴിയെടുത്തിട്ടും വെള്ളം കിട്ടാതെവന്നതോടെ വാവട്ടം വികസിപ്പിക്കാൻ പൈപ്പിന് സമീപത്ത് നിന്ന് തീപ്പെട്ടി ഉരച്ചു. ഉഗ്ര ശബ്ദത്തോടെ തീ കത്തി. മൈനിംഗ് ആൻഡ് ജിയോളജി വിഭാഗവും, പെട്രോളിയം കമ്പനികളും നടത്തിയ പരിശോധനയിൽ മീഥെയ്‌ൻ എന്നതായിരുന്നു റിപ്പോർട്ട്. പരമാവധി ഒരാഴ്ച വാതകത്തിന്റെ പ്രവാഹമുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഭൂഗർഭ വാതകം തുടർച്ചയായി വന്നുകൊണ്ടിരുന്നതോടെ പൈപ്പിൽ നിന്ന് വീട്ടിലെ സ്റ്റൗവിലേക്ക് കണക്ഷൻ നൽകി. ഇതേ വാതകം ഉപയോഗിച്ച് രത്നമ്മ ഇന്നും പാചകം ഇന്നും തുടരുന്നു. അതുകൊണ്ടുതന്നെ പാചകവാതക സിലണ്ടർ വില വർദ്ധന ഈ കുടുംബത്തെ ബാധിക്കാറില്ല. വിക്ടറിന്റെ കുടുംബം രത്നമ്മയുടെ വീട്ടിലെത്തി വാതകത്തിന്റെ ഉപയോഗം നേരിൽ കണ്ടു. ഇതോടെയാണ് ഭീതി ഒഴിഞ്ഞത്. വാതക പ്രവാഹം തുടരുകയാണെങ്കിൽ രത്നമ്മയുടെ മാതൃക വിക്ടറും കുടുംബവും പിന്തുടർന്നേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |