കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവർത്തിച്ചുള്ള സമൻസുകൾക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇ.ഡിക്കും റിസർവ് ബാങ്കിനും നോട്ടീസയച്ചു. എതിർസത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ഇ.ഡിക്കെതിരെ കിഫ്ബി സമർപ്പിച്ച ഹർജിക്കൊപ്പം ഫെബ്രുവരി ഒമ്പതിന് ഐസക്കിന്റെ വാദവും കേൾക്കും.
ഇതു സമൻസ് മാത്രമല്ലേ എന്ന് വാക്കാൽ ചോദിച്ച കോടതി, ഐസക് ഇതുവരെ ഇ.ഡിക്കു മുന്നിൽ ഹാജരായിട്ടില്ലെന്നും കിഫ്ബി അധികൃതർ ഹാജരായെന്നും പരാമർശിച്ചു. തോമസ് ഐസക്കിന്റെ മൊഴിയെടുക്കാനും രേഖകൾ ആവശ്യപ്പെട്ടുമുള്ള ആദ്യ സമൻസ് ഇ.ഡി പിൻവലിച്ച കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ലഭിച്ച പുതിയ സമൻസിന് കാരണംകാണിക്കൽ നോട്ടീസിന്റെ സ്വഭാവമാണെന്ന് കിഫ്ബിയുടെ അഭിഭാഷകൻ അരവിന്ദ് ദത്തർ ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയച്ചട്ട ലംഘനമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
ജാതി സെൻസസ്: തീരുമാനം
സുപ്രീംകോടതി വിധിക്ക് ശേഷം
തിരുവനന്തപുരം: ജാതി സെൻസസിൽ സുപ്രീംകോടതി വിധി വന്നതിനുശേഷം സമവായമുണ്ടാക്കാമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.
2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെൻസസിൽ ശേഖരിച്ച വിവരങ്ങൾ ചോദിച്ചിട്ടും കേന്ദ്രം നൽകിയിട്ടില്ല. പൊതു സെൻസസിലൂടെ സാമൂഹ്യ, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നതാണ് ഉചിതം. സംവരണം പുനഃക്രമീകരിക്കാനും പ്രാതിനിദ്ധ്യമില്ലാത്തവർക്ക് അതുറപ്പാക്കാനും ഇത് അനിവാര്യമാണ്. സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായാൽ തുടർനടപടികളെടുക്കാമെന്നും മന്ത്രി പറഞ്ഞു.
105-ാം ഭരണഘടനാ ഭേദഗതി പ്രകാരം ജാതി സെൻസസ് നടത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അതു മറന്നാണ് അധികാരം കേന്ദ്രത്തിനാണെന്ന് കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയതെന്നും ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച എം.കെ. മുനീർ പറഞ്ഞു. ജാതി സെൻസസ് നടത്തിയാൽ എല്ലാ വിഭാഗങ്ങൾക്കും ക്ഷേമം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിമാനത്താവളം:
പദ്ധതിരേഖ തയ്യാറാക്കാൻ ഏജൻസി ഉടൻ
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന് ഏജൻസിയെ തിരഞ്ഞെടുക്കാനും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപീകരിക്കാനും നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) തയ്യാറാക്കിയ അന്തിമ സാമൂഹ്യാഘാത വിലയിരുത്തൽ റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. 2,570ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനും നടപടി തുടങ്ങി. പദ്ധതിക്ക് കേന്ദ്രത്തിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി ഉടൻ സമർപ്പിക്കുമെന്നും കെ.യു. ജനീഷ് കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |