മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും നാളെ ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാരോപിച്ചാണ് സമരം നടത്തുന്നത്. ഇതിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി സമൂഹമാദ്ധ്യമത്തിൽ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
'കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സമര ഭൂമിയിലേയ്ക്ക് ആർജ്ജവത്തോടെ' എന്ന കുറിപ്പോടെയാണ് സഖാക്കൾമൊപ്പമുള്ള ചിത്രം ശിവൻകുട്ടി ഫേസ്‌ബുക്കിൽ പങ്കുവച്ചത്. ശിവൻകുട്ടിക്ക് പുറമേ മന്ത്രി ഗണേഷ് കുമാർ, മുകേഷ് എം എൽ എ, മുൻമന്ത്രി ടി പി രാമകൃഷ്ണൻ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കോൺഗ്രസ് ഒഴികെയുള്ള 'ഇന്ത്യാ'മുന്നണി പാർട്ടികൾ കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് വിട്ടു നിൽക്കുന്നതിനാൽ ക്ഷണമുണ്ടെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം സമരത്തിന് വരില്ലെന്നാണ് സൂചന. ഡിഎംകെ, ആർജെഡി, നാഷണൽ കോൺഫറൻസ്, ആംആദ്‌മി പാർട്ടി, ജെഎംഎം, എൻസിപി, ഇടതു പാർട്ടികൾ എന്നിവയുടെ ദേശീയ നേതാക്കളെ മുഖ്യമന്ത്രി പരിപാടിക്ക് ക്ഷണിച്ചിട്ടുള്ളതായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു.
സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവരും സമരത്തിന് മുന്നോടിയായി ഇന്നലെവിളിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ കാര്യം ചോദിച്ചപ്പോൾ ക്ഷണിച്ചത് മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് നേതാക്കൾ നൽകിയത്. സംസ്ഥാന കോൺഗ്രസിന്റെ സമ്മർദ്ദം ദേശീയ നേതൃത്വത്തിന് മേൽ ഉണ്ടാകുമെന്നും അവർ സൂചിപ്പിച്ചു. അതേസമയം, സമാന വിഷയം ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇന്ന് ഇതേ വേദിയിൽ പ്രതിഷേധം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |