ന്യൂഡൽഹി: ജന്ദർമന്ദറിൽ നടക്കുന്ന കേരളത്തിന്റെ സമരം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തന്നെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രതിഷേധം ഇന്ത്യൻ ചരിത്രത്തിലെ തന്നെ നിർണായകമായ ഒന്നായി മാറുമെന്നതിൽ സംശയമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കേരളം രാജ്യതലസ്ഥാനത്തൊരുക്കിയ സമരമുഖത്ത് പിണറായി വിജയനൊപ്പം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വേദിപങ്കിട്ടു. തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി പഴനിവേൽ ത്യാഗരാജൻ, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു. സിപിഐക്ക് പുറമേ എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ മാണി, കെബി ഗണേഷ് കുമാർ, കെ പി മോഹനൻ അടക്കമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
'സമരത്തിന് പിന്തുണയേകാൻ ഒട്ടേറേ ദേശീയ നേതാക്കൾ എത്തിയിട്ടുണ്ട്. ഇനിയും ഒട്ടേറേ പേർ എത്തിച്ചേരാനുണ്ട്. ഈ സമരം ഇന്ത്യൻ ചരിത്രത്തിലെ തന്നെ നിർണായകമായ ഒന്നായി മാറുമെന്നതിൽ സംശയമില്ല. ജനാധിപത്യം എന്നത് എല്ലാം സംസ്ഥാനങ്ങളെയും ഒന്നിച്ച് നിർത്തുക എന്നതാണ്. കേന്ദ്ര സർക്കാരുമായുളള ബന്ധം ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും കൂടിയാണ് ഈ സമരം.
അതിനാൽ തന്നെ ഈ ദിവസം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ചുവന്ന അക്ഷരങ്ങളായി മാറും. കേന്ദ്ര സർക്കാരിന് പ്രതിപക്ഷ സംസ്ഥാനങ്ങളോട് അവഗണനയുണ്ട്.ഫെഡറൽ സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല സംസ്ഥാനങ്ങളുടെയും വിവിധ മേഖലകളുടെയും സുഗമമായ നടത്തിപ്പിന് കേന്ദ്രസർക്കാർ തടസം നിൽക്കുകയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും ആവശ്യമില്ലാതെ കേന്ദ്രം ഇടപെടുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.
'കേരളത്തെ സംബന്ധിച്ചടത്തോളം മൂന്ന് തരത്തിലുളള കുറവുകളാണ് ഉണ്ടാകുന്നത്. ഒന്നാമത്തേത്ത് രാജ്യത്തിന്റെ ആകെയുളള വരുമാനത്തിൽ സംസ്ഥാനത്തിനുളള ഓഹരി തുടർച്ചയായി പരിമിതപ്പെടുത്തുകയാണ്. യൂണിയൻ സർക്കാർ ഏകപക്ഷീയമായാണ് ധനകാര്യകമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുന്നത്.സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ അവയിൽ ഉൾപ്പെടുത്താറില്ല.ഓരോ ധനകമ്മീഷനും കഴിയുമ്പോൾ കേരളത്തിന്റെ നികുതി കുത്തനെ ഇടിയുകയാണ്.
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പലപ്പോഴും ഇത് ചെയ്യുന്നത്. ജനസംഖ്യാനിയന്ത്രണത്തിൽ നല്ല നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. പക്ഷെ ഈ നേട്ടം കേരളത്തിന് തന്നെ ശിക്ഷയായി മാറിയിരിക്കുകയാണ്. നേട്ടത്തിന്റെ പേരിൽ വിഹിതം കുറയ്ക്കുന്നു.പുതുതലമുറയുടെ പ്രശ്നങ്ങൾ പരിരക്ഷിക്കണമെങ്കിൽ പണം വേണം. അതിന് കേന്ദ്രം തയ്യാറാകുന്നില്ല.നേട്ടത്തിന് ശിക്ഷ. ഇത് ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കാത്ത പ്രതിഭാസമാണ്'- പിണറായി വിജയൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |