തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ ഭാര്യ ആർ ലതാദേവി. ഭക്ഷ്യവകുപ്പിന് ബഡ്‌ജറ്റിൽ തുക അനുവദിക്കാത്തതിനെ തുടർന്നാണ് രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നാണ് സംസ്ഥാന കൗൺസില്‍ അംഗം കൂടിയായ ആർ ലതാദേവി പരിഹസിച്ചത്. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ട് കേൾക്കാനും കോടികൾ ചെലവിടുന്നെന്നാണ് കൗൺസില്‍ അംഗം വിപി ഉണ്ണികൃഷ്ണൻ വിമർശിച്ചത്.
ആലോചനയില്ലാതെ തയ്യാറാക്കിയ ബഡ്‌ജറ്റാണിതെന്നും വീണ്ടും അധികാരത്തില്‍ വരാന്‍ സഹായിച്ച സപ്ലൈക്കോയെ തീര്‍ത്തും അവഗണിച്ചതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബഡ്‌ജറ്റ് തയാറാക്കുമ്പോള്‍ മുമ്പൊക്കെ കൂടിയാലോചന നടന്നിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. പാര്‍ട്ടി വകുപ്പുകളോട് ഭിന്നനയമാണ്. വിമര്‍ശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കി. പറയേണ്ട വേദികളില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചര്‍ച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വിദേശ സര്‍വകലാശാലക്കെതിരെയും വിമര്‍ശനം ഉണ്ടായി. വിദേശ സര്‍വകലാശാല വിഷയത്തില്‍ മുന്നണിയുടെ നയവ്യതിയാനമാണ് നടക്കുന്നത്. എതിര്‍ത്ത് ലേഖനം എഴുതിയവര്‍ ഇപ്പോള്‍ നടപ്പാക്കുന്നു. വിഷയം മുന്നണിയില്‍ ഉന്നയിക്കണമെന്നും ആവശ്യമുയര്‍ന്നു. വിദേശ സര്‍വകലാശാല നയ വ്യതിയാനം എന്ന് ബിനോയ് വിശ്വവും സമ്മതിച്ചു. മുന്നണിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |