തിരുവനന്തപുരം: ലോകം ആറ്റുകാലിലേക്കെത്തുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, പൊങ്കാലയ്ക്ക് ചുക്കാൻ പിടിക്കുന്ന പെൺപട പൂർണ സജ്ജം. ഉത്സവത്തിന്റെ മേൽനോട്ടം മുതൽ പബ്ലിസിറ്റിക്ക് വരെ നേതൃത്വം വഹിക്കുന്ന 28 പേരിൽ ഏഴുപേർ വനിതകളാണ്. പ്രസിഡന്റ്, ട്രഷറർ എന്നീ പ്രധാനസ്ഥാനങ്ങളിലും ഇക്കുറി വനിതകളാണ്. ചരിത്രത്തിലാദ്യമായാണ് നേതൃസ്ഥാനത്ത് ഇത്രയും വനിതാപങ്കാളിത്തം ഉണ്ടാകുന്നത്. കഴിഞ്ഞവർഷം നാലുപേരായിരുന്നു വനിതകൾ.
'ചെറുപ്പം മുതൽ ആറ്റുകാൽ അമ്മയെ കണ്ടും കേട്ടും വിശ്വസിച്ചുമാണ് വളർന്നത്. വലിയ ഉത്തരവാദിത്വമാണ് ഞങ്ങൾക്കുള്ളത്...' ആറ്റുകാലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് വി.ശോഭയുടെ വാക്കുകളിൽ ആത്മവിശ്വാസം. കഴിഞ്ഞവർഷം വൈസ് പ്രസിഡന്റ്, മുൻവർഷങ്ങളിൽ പബ്ലിസിറ്റി കൺവീനർ, ജനറൽ കൺവീനർ എന്നീ ചുമതലകളും വഹിച്ചതിന്റെ അനുഭവസമ്പത്ത് കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എൻജിനിയറായി വിരമിച്ച ശോഭയ്ക്ക് കൈമുതലായുണ്ട്.
കഴിഞ്ഞവർഷം ചെയർപേഴ്സണായിരുന്ന എ.ഗീതാകുമാരി ഇക്കുറി ട്രഷററാണ്. 2020ലായിരുന്നു ഭരണസമിതിയിലേക്ക് ചുവടുവച്ചത്. 2022ൽ ചെയർമാൻ സ്ഥാനത്തേക്ക് വിജയിച്ചു. സബ് കളക്ടറും ജനപ്രതിനിധികളുമായും നടത്തുന്ന ചർച്ചകൾ, പൊങ്കാലയുടെ അവസാനവട്ട മിനുക്കുപണികൾ, ഭക്തർക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കൽ... രാപകൽ ഓട്ടം തന്നെ. കുത്തിയോട്ട കൺവീനർ എസ്.ശോഭന, പബ്ലിസിറ്റി കൺവീനർ ഡി.ചിത്രലേഖ, രാജലക്ഷ്മി, ഷീല, ജയലക്ഷ്മി എന്നിവരും ഫുൾ ഉഷാറാണ്.
സ്ത്രീ- പുരുഷ ഭേദമില്ല
ഉത്സവത്തിനു പെൺപടയ്ക്ക് പൂർണപിന്തുണയുമായി പുരുഷന്മാരും ഒപ്പമുണ്ട്. സ്ത്രീ- പുരുഷ ഭേദമില്ലാത്ത ഒത്തൊരുമയാണ് നടത്തിപ്പിന്റെ വിജയമന്ത്രമെന്ന് ഇവർ പറയുന്നു. ഉത്സവം മനോഹരമായി അവസാനിക്കുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് പ്രധാനം. ചില ദിവസങ്ങളിൽ വല്ലാതെ തളർന്നു പോകും. അപ്പോൾ പരസ്പരം സഹായിക്കും. വീണ്ടും കർമ്മനിരതരാകും. പൂർണ പിന്തുണയുമായി പരിസരവാസികളും കൂടെയുണ്ട്. ആറ്റുകാൽ അമ്മയോടുള്ള ഭക്തിയാണ് ഊർജം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |