SignIn
Kerala Kaumudi Online
Saturday, 27 July 2024 1.26 PM IST

ജനങ്ങളുടെ ജീവൻ വന്യജീവികൾക്ക് വിട്ടുകൊടുത്തെന്ന് പ്രതിപക്ഷം

vd-satheeshan

പ്രകോപനമുണ്ടാക്കി പ്രശ്നം വഷളാക്കുന്നെന്ന് മന്ത്രി

തിരുവനന്തപുരം: വനാതിർത്തിയിലെ മുഴുവൻ ജനങ്ങളും ഭീതിയിലാണെന്നും, ജനങ്ങളുടെ ജീവനും സ്വത്തും വന്യജീവികൾക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു.

സർക്കാർ നിഷ്ക്രിയമാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാദ്ധ്യത നിറവേറുന്നതിൽ പരാജയപ്പെട്ടു. കാട്ടാനകളുടെ സ്ഥാനം കണ്ടെത്താൻ പോലും വനംവകുപ്പിന് സംവിധാനമില്ലെന്നും സതീശൻ പറഞ്ഞു. എന്നാൽ പ്രകോപനം സൃഷ്ടിച്ച് വിഷയത്തെ മറ്റൊരു രീതിയിൽ കൊണ്ടുപോകാനാണ് ശ്രമമെന്നും ആളുകളെ തീവ്രനിലപാടിലേക്ക് ഇളക്കിവിടുന്നത് വയനാടിന് ദോഷംചെയ്യുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മരണ ഭയത്താലാണ് ജനം പ്രതികരിക്കുന്നതെന്നും ആരും ഇളക്കിവിടുന്നതല്ലെന്നും അവരെ മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കേണ്ടെന്നും സതീശൻ തിരിച്ചടിച്ചു. സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

വയനാട്ടിലെ കാട്ടാന ആക്രമണം വിഷയമാക്കിയുള്ള അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി.സിദ്ധിഖ്, വന്യമൃഗ ആക്രമണമുള്ള സ്ഥലങ്ങളിൽ യോഗമല്ല, നടപടികളാണ് വേണ്ടതെന്ന് പറഞ്ഞു. വന്യജീവികളെക്കുറിച്ച് മുന്നറിയിപ്പില്ല, അന്ത:സംസ്ഥാന ഏകോപനവുമില്ല. വിവരം കിട്ടിയാലും കാട്ടാനകളെ തുരത്താനാവില്ലെന്നും സിദ്ധിഖ് പറഞ്ഞു. വന്യജീവി പ്രശ്നത്തിന് കേന്ദ്രവുമായി ആലോചിച്ച് കാലാനുസൃതമായ പരിഹാരം കാണണമെന്നും ഒ.ആർ.കേളു പറഞ്ഞു.

വയനാട്ടിൽ 170 ബീറ്റ് ഓഫീസർമാരടങ്ങിയ രണ്ട് ദ്രുതകർമ്മ സേനകൾ കൂടി വരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധത്തിനൊപ്പം നിരീക്ഷണവും ശക്തമാക്കും. കർണാടകം ജനുവരി 30ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ട ആനയാണ് വയനാട്ടിലെത്തിയത്. റേഡിയോകോളറിലെ വിവരങ്ങൾ കിട്ടാൻ മൂന്നു മണിക്കൂറിലേറെയെടുത്തു. എന്നിട്ടും ഉദ്യോഗസ്ഥർ ചെയ്യാവുന്നതെല്ലാം ചെയ്തു. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം സഹായവും ജോലിക്കും പുറമേ കൂടുതൽ സഹായം നൽകുന്നതും പരിഗണനയിലാണ്. വനംമന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനം, വന്യജീവി സംരക്ഷണമാണ്. സർക്കാരിനാവട്ടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതുമുണ്ട്. ഇതിന് രണ്ടിനുമിടയിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനുവരി 30നാണ് ആന ഇറങ്ങിയതെന്ന് മന്ത്രി പറയുന്നത് തെറ്റാണെന്നും ആന വയനാട്ടിലെത്തിയെന്ന് ജനുവരി അഞ്ചിന് വനം വകുപ്പ് അറിഞ്ഞിരുന്നെന്നും വി.ഡി സതീശൻ പറഞ്ഞു. ആനയെ ട്രാക്ക് ചെയ്യാൻ കേരളം ആവശ്യപ്പെട്ട യൂസർ ഐ.ഡിയും പാസ്‌വേർഡും കർണാടകം നൽകിയിരുന്നു. ഈ മാസം രണ്ടിന് ആന വീണ്ടുമെത്തി. കർണാടകത്തിന് കിട്ടും പോലെ ഇവിടെയും സിഗ്നൽ കിട്ടും. വിവരങ്ങൾ ഡീകോഡ് ചെയ്യാൻ മൂന്ന് മണിക്കൂറെടുക്കും. ആനയെത്തിയെന്ന് അറിഞ്ഞാലും കണ്ടെത്താൻ വനം വകുപ്പിന് സംവിധാനമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.