SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

ഗൺമാനെതിരായ കേസ് കോടതിയുടെ പരിഗണനയിലെന്ന് സ്‌പീക്കർ; അടിയന്തരപ്രമേയ നോട്ടീസ് തള്ളി, നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

assembly

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും സെക്യൂരിറ്റി ഓഫീസർക്കുമെതിരെ കേസെടുത്തിട്ടും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിച്ചു. ഷാഫി പറമ്പിൽ, എം ഷംസുദ്ദീൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെ കെ രമ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളാണ് നോട്ടീസ് നൽകിയത്. സമീപകാലത്ത് നടന്ന സംഭവമല്ലെന്നും, കേസ് കോടതിയുടെ പരിഗണനയിലാണെന്നാണ് സ്പീക്കർ നൽകിയ മറുപടി.

തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. നവകേരളയാത്ര ആലപ്പുഴയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച് പിൻമാറിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരെ പിന്നിലെ വന്ന വാഹനത്തിൽ നിന്നും ഗണ്‍മാൻ അനിലും എസ്കോർട്ടിലെ പൊലീസുകാരൻ സന്ദീപും മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത്, ചോദ്യം ചെയ്യാൻ ഹാജരകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഹാജരായില്ല. അനിൽകുമാറിനും എസ് ആർ സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

അതേസമയം, സുപ്രീം കോടതിയുടെ നി‌ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച ചെയ്യാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ഡൽഹിയിലെത്തി. വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചർച്ചയിൽ നിർമ്മല സീതരാമൻ ഇല്ലാത്തത് പ്രശ്നമല്ല. ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നത്. കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് ചർച്ച നടക്കുന്നത്.

കേന്ദ്രത്തിന്റെ നാലംഗ സമിതിയാണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ. ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA ASSEMBLY, SPEAKER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.