തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്ക് ആകസ്മികഅവധി അനുവദനീയമായ സാംക്രമിക രോഗപട്ടികയിൽ ചിക്കൻ പോക്സിനെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഈ രോഗം ബാധിച്ചാൽ 21മുതൽ 30ദിവസം വരെ അവധി കിട്ടും.1976ലാണ് കേരള സർവ്വീസ് ചട്ടത്തിലെ സാംക്രമികരോഗപട്ടികയിൽ നിന്ന് ചിക്കൻപോക്സ് ഒഴിവാക്കിയത്.
വേനൽ കടുത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ തീരുമാനം.ഇൗ വർഷം ഇതുവരെ 3150 പേർക്കാണ് രോഗം ബാധിച്ചത്.അതിൽ അഞ്ചുപേർ മരിച്ചു. കഴിഞ്ഞവർഷം നാലുപേർ അസുഖംബാധിച്ച് മരിച്ചു.
മലപ്പുറം,തിരുവനന്തപുരം,കോട്ടയം ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ.പ്രമേഹം, അർബുദം, ശ്വാസകോശരോഗം എന്നിവയുള്ളവരെയും ഗർഭിണികളെയുമാണ് രോഗം എളുപ്പത്തിൽ കീഴടക്കുന്നത്. ശ്വാസകോശത്തെയും മസ്തിഷ്‌കത്തെയും ബാധിച്ച് സങ്കീർണമാകുമ്പോഴും ചികിത്സിക്കാൻ വൈകുമ്പോഴുമാണ് മരണം സംഭവിക്കുന്നത്.ശരീരത്തിൽ കുമിള പൊങ്ങുന്നതും പനി,തലവേദന,തലകറക്കം, വയറുവേദന എന്നിവയുമാണ് ലക്ഷണങ്ങൾ.ഇതിനെതിരെയുള്ള വാക്സിന് 2500രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |