#ലോകവ്യാപകമായി 93 കോടി
വ്യാജൻമാർക്ക് പൂട്ടുവീണു
തിരുവനന്തപുരം:ഇരുപത് കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇന്ത്യയിലുണ്ടെന്ന് വെളിപ്പെടുത്തൽ. ലോകത്താകെ 93 കോടി വ്യാജ അക്കൗണ്ടുകൾ പൂട്ടിച്ചു.ഫേസ് ബുക്കുതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പണം തട്ടാനും സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമാണ് വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് . കൂടുതലും പെൺകുട്ടികളുടെ പേരിലാണ് .
വ്യത്യസ്ത ഐ.പി അഡ്രസുകളിലൂടെ 50 വ്യാജ അക്കൗണ്ടുകൾ വരെ ഒരേസമയം സൃഷ്ടിക്കാനാവുമെന്ന് സൈബർ പൊലീസ് പറയുന്നു. ഒരാഴ്ച മുമ്പ് തിരുവനന്തപുരം പോങ്ങുമ്മൂട് സ്വദേശിയായ റിട്ട. ബാങ്ക് മാനേജരുടെ പേരിൽ പലരോടും 18,000 രൂപ ആവശ്യപ്പെട്ട് സന്ദേശം പ്രചരിച്ചിരുന്നു. ഫേസ് ബുക്കിലെ ഫോട്ടോ ഉപയോഗിച്ച് വാട്സാപ്പിൽ മറ്റൊരു നമ്പറിൽ നിന്ന് സന്ദേശമയച്ചും തട്ടിപ്പിന് ശ്രമിച്ചു. സംശയം തോന്നിയ സുഹൃത്തുക്കളാണ് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന്സൈബർ പൊലീസിൽ പരാതിപ്പെട്ടു. ട്രൂകോളറിൽ രാജസ്ഥാൻ സ്വദേശികളുടെ പേരാണ് കാണിച്ചത്.
കണക്ടഡ് സന്ദേശങ്ങൾ
സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് സന്ദേശം വരും. പ്രതികരിക്കാതിരുന്നാൽ, പരിചയമുള്ള മറ്റൊരു സുഹൃത്തിന്റെ ഫ്രൊഫൈലിൽ നിന്ന് സന്ദേശം വരും. സുഹൃത്തിന്റെ സന്ദേശം കിട്ടിയിട്ടും എന്തേ മൗനം എന്നാവും ചോദ്യം. ഇതോടെ, ആദ്യം ലഭിച്ചത് യഥാർത്ഥ സുഹൃത്തിന്റെ സന്ദേശമാണെന്ന് വിശ്വസിക്കും.
പാസ് വേഡുകളിൽ
ജാഗ്രതവേണം
അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ പാസ്‌വേഡുകൾ ശക്തമാക്കണം.
ജനനത്തീയതി, വാഹനത്തിന്റെ നമ്പർ, റസിഡൻഷ്യൽ നമ്പർ എന്നിവ പാസ്‌വേഡ് ആക്കരുത്.
അക്കൗണ്ടിലെ 'എബൗട്ട് മി' പേജിൽ വിവരങ്ങൾ നോക്കുക, വിവരങ്ങൾ അപൂർണമാണെങ്കിൽ ഉടൻ ആ അക്കൗണ്ട് ബ്ലോക്കും റിപ്പോർട്ടും ചെയ്യുക
ഫ്രണ്ട്സ് ലിസ്റ്റിലെ കൂടുതൽപേരും പരിചയം ഇല്ലാത്തവരാണെങ്കിൽ അക്കൗണ്ട് വ്യാജമാകാം
സൈബർ ഹെൽപ്പ് നമ്പർ 1930
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |