കൊല്ലം: ഹോ! എന്തൊരു ചൂട്, പകൽ പുറത്തിറങ്ങിയാൽ ആരും പറഞ്ഞുപോകും. മുൻ വർഷങ്ങളിൽ ഫെബ്രുവരിയിൽ ചൂട് കുറവായിരുന്നെങ്കിൽ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്ടപ്പോൾ തന്നെ ജില്ല ചുട്ടുപൊള്ളുകയാണ്.
ഇന്നലെ പുനലൂരിൽ 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എൽനിനോ പ്രതിഭാസമാണ് ചൂട് വർദ്ധിക്കാൻ കാരണമായി കാലവസ്ഥ വകുപ്പ് അധികൃതർ പറയുന്നത്. നഗരപ്രദേശങ്ങളേക്കാൾ ജില്ലയിലെ മലയോര മേഖലയായ പുനലൂർ, അഞ്ചൽ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണ് പുനലൂർ. കഴിഞ്ഞ വർഷം 38 ഡിഗ്രി വരെ ചൂട് ഉയർന്നിരുന്നു. ചൂട് കൂടിയതോടെ മലയോര മേഖലയിലെ കല്ലടയാർ ഉൾപ്പെടെയുള്ള വിവിധ കുടിവെള്ള സ്രോതസുകളിൽ ജലത്തിന്റെ അളവിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
തെന്മല, ആര്യങ്കാവ്, പുനലൂർ മുനിസിപ്പാലിറ്റി, കരവാളൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
രാവിലെ 11മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിൽ വെയിൽ നേരിട്ടേൽക്കരുത്
വെയിൽ കനക്കുമ്പോൾ നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടാകാം
സൂരാഘാതവും സൂര്യാതപവും ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ
ശാരീരിക ബുദ്ധിമുട്ടുകൾക്ക് സ്വയം ചികിത്സ പാടില്ല
ആശുപത്രിയിലെത്തി ചികിത്സ തേടണം
ഇ.സി.ജിയിൽ വ്യതിയാനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം
ശരീരത്തിലെ ഇലക്‌ട്രോലൈറ്റിന്റെ അളവ് പരിശോധിക്കണം
സ്‌കൂളുകളിൽ വാട്ടർ ബെൽ
ചൂട് വർദ്ധിച്ച സാഹചര്യത്തിൽ സ്‌കൂൾ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'വാട്ടർ ബെൽ' സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ്. ദിവസവും കുട്ടികൾക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ടിനും വാട്ടർ ബെൽ മുഴങ്ങും. അഞ്ച് മിനിറ്റ് സമയം അനുവദിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സ്‌കൂൾ കുട്ടികളുടെയും വെയിലുള്ള സമയത്ത് പണിയെടുക്കുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. പകർച്ച വ്യാധികൾക്കെതിരെ നടപടി വേണം. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാദ്ധ്യത.
കാലാവസ്ഥാ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |