തിരുവനന്തപുരം: സെനറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ആർ ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസ മന്ത്രിയെന്ന് അവകാശപ്പെട്ട് സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമമുണ്ടായെന്നും ക്രിമിനലുകളോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു ഗവർണർ പറഞ്ഞത്. എന്നാൽ, ഗവർണർക്ക് മറുപടിയില്ലെന്നും അദ്ദേഹം എല്ലാവരെയും ക്രമിനലുകളായി ചിത്രീകരിക്കുകയാണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
അതേസമയം, വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവകലാശാല സെനറ്റ് തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയേക്കും. ഇത് സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടി. കേരള സർവകലാശാല വി സി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. സെനറ്റിലെ ഗവർണറുടെ 11 നോമിനികളും രാജ്ഭവനിലെത്തിചേർന്നിട്ടുണ്ട്. കേരള സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് കേരള സർവകലാശാല, പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സെനറ്റ് തീരുമാനം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ രേഖാമൂലം അറിയിച്ചിരുന്നു.
അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ തീരുമാനത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ രാവിലെ ഒപ്പിട്ടു. യോഗ തീരുമാനം സർവകലാശാല നിയോഗിച്ച ഉദ്യോഗസ്ഥൻ ഉച്ചയോടെ രാജ്‌ഭവനിൽ എത്തിച്ചു. ഇ മെയിലായും യോഗതീരുമാനം ചാൻസലറെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |