കോഴിക്കോട്: രണ്ടര വർഷം കൊണ്ട് ബിരുദം നേടുന്ന ഏൺ എ സെമസ്റ്റർ പോലുള്ള സംവിധാനം നടപ്പിലാക്കുമെന്നും കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തുടർച്ചയായി, വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയർ എജ്യുക്കേഷൻ എക്കോസിസ്റ്റം കേരളത്തിൽ സജ്ജമാക്കും. വിദേശത്തുപോയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.കെ റീപ് സമഗ്ര സോഫ്റ്റ്വെയർ സംവിധാനം നടപ്പാക്കുന്നതോടെ സർവകലാശാലകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. ഇതിനായി നിയമവും ചട്ടവും പരിഷ്കരിക്കും. കായിക നേട്ടങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് ലഭിക്കും. പൂർണമായും വിദ്യാർത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്. കൂടുതൽ ഡോക്ടർമാരെ ഗവേഷണത്തിന് സജ്ജരാക്കുന്നതിനായി ബയോമെഡിക്കൽ ഗവേഷണം ശക്തിപ്പെടുത്തും.
രണ്ടായിരം വിദ്യാർത്ഥികൾ പങ്കെടുത്ത മുഖാമുഖത്തിൽ 60 പേരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ,സർവകലാശാല വൈസ് ചാൻസലർമാർ തുടങ്ങിയവർ പങ്കെടുത്തു.
@മാദ്ധ്യമങ്ങൾക്ക് വിലക്ക്
മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള മുഖാമുഖം പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗം വരെ മാത്രമായിരുന്നു മാദ്ധ്യമങ്ങൾക്ക് പ്രവേശനം. തുടർന്ന് പരിപാടിയുടെ വാർത്തകളും ദൃശ്യങ്ങളും പി.ആർ.ഡി മുഖേന റിലീസ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുമായി സംവദിച്ച് വിദ്യാർത്ഥികൾ
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ആശങ്കകളും നിർദ്ദേശങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവച്ച് വിദ്യാർത്ഥികൾ. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഇടപെടൽ, സ്വകാര്യ മേഖലയുടെ ഇടപെടലുകൾ, സാമൂഹിക വിവേചനം, കോളേജുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, തൊഴിലവസരങ്ങൾ, സംഘടനാസ്വാതന്ത്ര്യം, ഇ ഗ്രാന്റ്, ഗവേഷക സ്കോളർഷിപ്പ്, ലിംഗസമത്വം, ലൈംഗിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തൽ, ആരോഗ്യമേഖലയിലെ സിലബസ് പരിഷ്കരണം തുടങ്ങിയവ വിദ്യാർത്ഥികൾ ഉന്നയിച്ചു.
പി.ടി.എയിൽ വിദ്യാർത്ഥി പ്രാതിനിദ്ധ്യം ഉൾപ്പെടുത്തി പി.ടി.എസ്.എ എന്നാക്കുക, രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുക, കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ കൗൺസലിംഗ് നൽകുക തുടങ്ങി വിവിധ നിർദ്ദേശങ്ങളും ലഭിച്ചു. അറുപതോളം വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പാഠ്യപാഠ്യേതര മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. 2000ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ പകുതിയിലേറെ പേർ വിദ്യാർത്ഥിനികളായിരുന്നു. അവസരം ലഭിക്കാത്തവർക്ക് കാര്യങ്ങൾ എഴുതി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്
ഇന്ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഐ.എച്ച്.ആർ.ഡിയുടെ കൊട്ടാരക്കര എൻജിനിയറിംഗ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും.
തൊഴിലിടം, ഇൻക്യൂബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ അടക്കമുള്ളവയാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിലുണ്ടാവുക. നവീന സാങ്കേതിക വിദ്യകളെ വ്യവസായ സംരംഭങ്ങളുമായി കണ്ണിചേർക്കാൻ കേരളത്തിലെ ക്യാമ്പസുകളെ തയ്യാറാക്കുക എന്ന ലക്ഷ്യമാണ് ഐ.എച്ച്.ആർ.ഡി ഇത് വഴി സാക്ഷാത്ക്കരിക്കുന്നത് .
പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതോടെ തൊഴിൽ നൈപുണ്യം ലഭിക്കുന്നത് മാത്രമല്ല വിദ്യാർത്ഥികൾക്ക് തൊഴിൽ ദാതാക്കളായി മാറാനും കഴിയും. ലോകോത്തര സ്ഥാപനങ്ങളുടെ ടെക്നോളജിയും മെഷീനറികളുമായി ഇടപഴകാനും സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ അറിവുകൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പങ്കുവയ്ക്കാനും സാധിക്കും.
കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനിയറിംഗിലെ ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പർ (ലീപ്) സെന്ററുകൾ കോവർക്കിംഗ് സ്പേസാക്കി മാറ്റും. 3800 ചതുരശ്രയടി കെട്ടിടത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ഈ ഗവേഷണ വികസന കേന്ദ്രം തുറക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ഐ.ടി കമ്പനിയായ സോഹോയുടെ ആർ ആൻഡ് ഡി ലാബുകളാണ് ഈ കേന്ദ്രത്തിൽ ആരംഭിക്കുന്നത്. കേരളത്തിൽ സോഹോയുടെ ആദ്യസംരംഭമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലടക്കമുള്ള ഗവേഷണ വികസനപ്രവർത്തനങ്ങൾ ഇവിടെ ആരംഭിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, സോഹോ കോർപ്പറേഷൻ സഹസ്ഥാപകൻ ടോണി ജി. തോമസ്, സോഹോ സ്ഥാപകനും സി.ഇ.ഒ യുമായ ശ്രീധർ വെമ്പു, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ, കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |